ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു.കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 34 ആയി.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയില്‍ അഞ്ച് കുട്ടികളടക്കം ഏഴ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഹിമാചല്‍പ്രദേശിലാണ്.
ഝാര്‍ഖണ്ഡില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങളും വൈദ്യുത തൂണുകളും മറിഞ്ഞ് വീണു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.മഴയില്‍ പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിലച്ചു. ഉത്തരാഖണ്ഡില്‍ 13 പേരെയും ഹിമാചല്‍ പ്രദേശില്‍ ആറ് പേരെയും കാണാതായതായി. ഉത്തരാഖണ്ഡ്, ഡെറാഡൂണ്‍, പൗരി ഗര്‍വാള്‍, തെഹ്‌രി ഗര്‍വാള്‍, ബാഗേശ്വര്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് നാല് പേര്‍ മരിച്ചത്. നദികള്‍ കരകവിഞ്ഞൊഴുകുകയും 10 പേരെ കണാതാവുകയും ചെയ്തു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. പൗരി ജില്ലയിലെ അങ്കണവാടികളും സ്‌കൂളുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.