തിരുവനന്തപുരം : വടകര എംഎല്‍എ കെകെ രമയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എംഎം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എംഎം മണി, എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തില്‍ പ്രതികരിച്ചത്.
കെകെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര് സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശജീകരണം.
നിയമസഭയില്‍ ആര്‍ക്കും പ്രത്യക പദവി ഇല്ല. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയില്‍ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തില്‍ നിന്നാണ് വിധവയെന് വാക്ക് വന്നത്. അപ്പോള്‍ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാന്‍ പറഞ്ഞുവെന്നത് ശരിയാണ്.
ടിപി വധക്കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമര്‍ശം സിഎം പറഞ്ഞിട്ടല്ല. എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നും എംഎം മണി ചോദിച്ചു. ഒരു വര്‍ഷം നാല് മാസമായി രമ പിണറായിയെ വിമര്ശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. വേദനിപ്പിക്കണം എന്നു ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും മണി ആവര്‍ത്തിച്ച് വ്യക്തമാക്കി.
അതേ സമയം, കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയില്‍ ബഹളം തുടരുകയാണ്. എം എം മണി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ആവര്‍ത്തിച്ചു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാര്‍ട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.