തിരുവനന്തപുരം: കനത്ത മഴ തുടരുന്ന കേരളത്തില്‍ വീണ്ടും ഒരു മരണം. കാസര്‍കോട് വോര്‍ക്കാടിയില്‍ കമുകുതോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ (52)യാണ് മുങ്ങിമരിച്ചത്.
ഞായര്‍ മുതല്‍ തുടങ്ങിയ മഴക്കെടുതിയില്‍ ഇതോടെ ആകെ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരാളെ കാണാതായി. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒമ്പതു വീടുകള്‍ പൂര്‍ണമായും 148 വീട് ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനിടയില്‍ 43 വീട് ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. മൂന്നു ക്യാമ്പുകളിലായി 51 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. കണ്ണൂരില് 100 ഏക്കറോളം കൈപ്പാട് കൃഷി വെള്ളത്തിലായി. കൂറ്റന്‍ പാറ വീണ് അമ്പായത്തോട് -പാല്‍ച്ചുരം -ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളത്തിന്റെ തീരദേശ മേഖലകളായ കണ്ണമാലി, വെളിയത്താംപറമ്പ്, എടവനക്കാട്, പഴങ്ങാട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. തുടര്‍ച്ചയായ ആറാംദിവസമാണ് കണ്ണമാലിയില്‍ കടല്‍ കയറുന്നത്. കോട്ടയത്ത് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം മരംവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പാലരുവി എക്‌സ്പ്രസ് 20 മിനിറ്റ് വൈകി. ബുധന്‍ രാവിലെ 7.50 ഓടെ പാലരുവി എക്‌സ്പ്രസ് വൈക്കം റോഡ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മരക്കൊമ്ബ് ട്രാക്കിലേക്ക് വീണ് കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. ലോക്കോ പൈലറ്റും യാത്രക്കാരും ചേര്‍ന്ന് കമ്ബ് വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.