കല്‍പ്പറ്റ: കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിക്കടുത്തുള്ള സ്വകാര്യ ഫാമുകളിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി.
അടുത്തിടെ മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളില്‍ പന്നികള്‍ അസ്വാഭാവികമായി ചത്തിരുന്നു. ഒരു ഫാമില്‍ 43 ഉം മറ്റൊന്നില്‍ ഒരു പന്നിയുമാണു ചത്തത്. പന്നികള്‍ കൂട്ടത്തോടെ ചത്ത ഫാമില്‍ 300 പന്നികളാണുള്ളത്. ഇതില്‍ മൂന്നെണ്ണത്തിനു നിലവില്‍ രോഗലക്ഷണങ്ങളുണ്ട്.
ചത്ത പന്നികളിലൊന്നിനെ പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണു സംശയം ബലപ്പെട്ടത്. തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ. മിനി ജോസിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ എത്തിയ സംഘമാണ് സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു ഭോപ്പാലിലേക്കയച്ചത്.
വൈറസ് പരത്തുന്നതാണ് ആഫ്രിക്കന്‍ പന്നിപ്പനി. മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നതല്ല രോഗം. അതേസമയം നാട്ടിലിറങ്ങുന്ന കാട്ടുപന്നികള്‍ വൈറസ് വാഹകരാകുന്നതിനു സാധ്യത ഏറെയാണ്.
സംസ്ഥാനത്തിനു അകത്തേക്കും പുറത്തേക്കും പന്നികളെ കടത്തുന്നതു വിലക്കിയിട്ടുണ്ട്. പന്നി, പന്നി ഇറച്ചി, പന്നി മാംസോത്പന്നങ്ങള്‍, പന്നി വിസര്‍ജ്യങ്ങള്‍ എന്നിവ കയറ്റിയ വാഹനങ്ങള്‍ സംസ്ഥാനത്തിനകത്തു പ്രവേശിക്കുന്നതു തടയുന്നതിനു മന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിനു ഫലവത്തായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല.