തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്ത് സിപിഎം സംസ്ഥാന കമ്മിറ്റി, സദസ്സ് വൻ വിജയമായിരുന്നെന്ന് വിലയിരുത്തി.
ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം, കടമെടുപ്പ് പരിധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി വിവാദത്തില്‍ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്ബനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി.വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.