ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ സീ ടിവി ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.
രാജസ്ഥാന്‍, ഛത്തീസ്ഗഡ് പൊലീസ് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
വയനാട്ടില്‍ തന്റെ എംപി ഓഫിസില്‍ അക്രമം നടത്തിയ എസ്എഫ്ഐക്കാരോടു ക്ഷമിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറയുന്നതിനെ, രാജ്സ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ വെട്ടിക്കൊന്നവരോടു ക്ഷമിച്ചുവെന്ന രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.
ജസ്റ്റിസ് മാരായ ഇന്ദിര ബാനര്‍ജി, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ കുറ്റത്തിന് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണെന്ന് രോഹിത് രഞ്ജന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ടി.ടി ആന്റണി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരേ കുറ്റത്തിന് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഒന്നിപ്പിച്ച് ഒറ്റ കേസായി കേള്‍ക്കാമെന്ന് ഉത്തരവിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ മുഖേനെ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ഉത്തര്‍പ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഹിത് രഞ്ജന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ഒരുമിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് രോഹിത് രഞ്ജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രോഹിത് രഞ്ജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ചത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ രോഹിത്തിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കടത്തിയത് വലിയ വിവാദം ആയിരുന്നു.