വടകര: വാഹനാപകടക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. കല്ലേരി സ്വദേശി സജീവന്‍ (42) മരിച്ചതിന് പിന്നാലെ 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി.
സംഭവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാനിരിക്കുന്നതയേയുള്ളു. അതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് സജീഷ് എന്ന പൊലീസുകാരനെക്കൂടി ചൊവ്വാഴ്ച രാവിലെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപോര്‍ടില്‍ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്നത് കസ്റ്റഡി മരണമാണെന്ന് ആരോപണം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സംഭവത്തില്‍ വടകര എസ് ഐ ഉള്‍പെടെ മൂന്ന് പേരെ സസ്പന്‍ഡ് ചെയ്തിരുന്നു. വടകര എസ്ഐ നിജേഷ്, എഎസ്ഐ അരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിഐജി രാഹുല്‍ നായര്‍ ആണ് സസ്പെന്‍ഷന് ഉത്തരവിട്ടത്. സജീവനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം തേടിയെങ്കിലും പൊലീസ് നല്‍കിയില്ലെന്ന് സുഹൃത്ത് അനീഷ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നല്‍കാനും തയ്യാറായില്ല. പൊലീസാണ് സജീവന്റെ മരണത്തിന് ഉത്തരവാദിയെന്നും അനീഷ് ആരോപിച്ചിരുന്നു.
കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നശേഷം 45 മിനിറ്റോളം സ്റ്റേഷനില്‍ ഇരുത്തി. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് സജീവന്‍ പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം കാര്യമാക്കിയില്ലെന്ന് അനീഷ് കുറ്റപ്പെടുത്തി. സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓടോ റിക്ഷാ ഡ്രൈവര്‍മാരാണ് വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചത്.
സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ: സിഗ്നല്‍ കടക്കുന്നതിനിടെ സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നത്തെ തുടര്‍ന്നാണ് വടകര പൊലീസ് വ്യാഴാഴ്ച രാത്രി സജീവനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവന്‍ കുഴഞ്ഞുവീണു. പുലര്‍ചെ 2.30ന് സ്റ്റേഷനിലെ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. ഏറെ നേരമായി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടന്ന സജീവനെ പൊലീസുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഓടോ റിക്ഷാ ഡ്രൈവര്‍മാര്‍ പറഞ്ഞു.
കസ്റ്റഡിയിലിരിക്കെയല്ല സജീവന്‍ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതുകേള്‍ക്കാതെ പൊലീസ് മര്‍ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.