മുംബൈ : വിപ്പ് ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ 16 എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് ഭാരത് ഗോഗവാലെ നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കി.
ഇവരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഏക്‌നാഥ് ഷിന്‍ഷെ ഇന്ന് സഭയില്‍ വിശ്വാസവോട്ടു തേടാനിരിക്കെയാണ് പുതിയ നീക്കം.
ബി.ജെ.പി അംഗം രാഹുല്‍ നര്‍വാക്കര്‍ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് 16 എം.എല്‍.എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നല്‍കിയത്. സ്പീക്കറായതിനു പിന്നാലെ നര്‍വാക്കര്‍, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും അംഗീകരിച്ചു.
അതിനിടെ, ഷിന്‍ഡെ പക്ഷത്തെ 16 വിമതരെ അയോഗ്യരാക്കണമെന്ന് കാണിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നല്‍കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, 16 എം.എല്‍.എമാരെ സുപ്രീംകോടതി അയോഗ്യരായി പ്രഖ്യാപിച്ചാല്‍ പോലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പുതിയ സര്‍ക്കാരിനു സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 106 ബി.ജെ.പി എം.എല്‍.എമാരുടെയും 39 സേന വിമതരടക്കം 50 പേരുടെയും പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. അതായത്, 16 എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിച്ചാലും ഷിന്‍ഡെ പക്ഷത്തിന് 140 പേരുടെ പിന്തുണയുണ്ടാകും.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഞായറാഴ്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 പേരുടെ പിന്തുണയോടെയാണ് നര്‍വാക്കര്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥി രാജന്‍ സാല്‍വിക്ക് 107 വോട്ടുകളാണ് ലഭിച്ചത്.