ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭര്‍ത്താവും പൊലീസുകാരനുമായ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം.
ഭാര്യ അറിയാതെ റെനീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ ഇയാളുടെ മൊബെെല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ്.
കഴിഞ്ഞ മേയ് ഒന്‍പതിനാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ പൊലീസ് ഔട്ട്‌പോസ്റ്റില്‍ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ റെനീസിന്റെ ഭാര്യ നജ്‌ല(27), മകന്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍ വയസ്) എന്നിവരാണ് മരിച്ചത്. മലാലയെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും, ടിപ്പു സുല്‍ത്താനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നജ്‌ലയെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ഇവരുടെ സഹോദരി രംഗത്തെത്തിയിരുന്നു. നജ്‌ലയുടെയും മക്കളുടെയും മരണത്തിനുത്തരവാദി റെനീസാണെന്ന് സഹോദരി നഫ്‌ല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സഹോദരിയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ബന്ധുക്കളുമായി സംസാരിക്കാന്‍ റെനീസ് അവളെ അനുവദിച്ചിരുന്നില്ല. ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വാട്സാപ്പ് ചാറ്റുകളുടെ പേരില്‍ റെനീസും നജ്‌ലയും വഴക്കിട്ടിരുന്നുവെന്നും നഫ്‌ല വെളിപ്പെടുത്തി.
റെനീസും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും, ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. അടുത്തിടെ റെനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷവും ഉപദ്രവം തുടര്‍ന്നതായി പറയപ്പെടുന്നു.
രാത്രി പത്ത് മണിക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്‌തത്. ഈ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ്‌ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത് പൊലീസ് കണ്ടെത്തിയത്. ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ച ശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം നല്കാനാണ് പൊലീസിന്റെ തീരുമാനം.