കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനുമെതിരെ സ്വപ്‌നസുരേഷ്. ഇരുവരും മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യസുരക്ഷയെ ബാധിക്കുന്നവിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം.
തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി അധികാരം ഉപയോഗിച്ച് ഓഫീസ് ദുരുപയോഗം ചെയ്തു. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെയും എം. ശിവശങ്കറിന്റെയും നിര്‍ദ്ദേശമനുസരിച്ച് ഷേയ്ഖിന്റെ യാത്രാറൂട്ട് താന്‍ മാറ്റി. കോഴിക്കോടായിരുന്നു ഷേയ്ഖ് എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെക്കുറിച്ചോ ക്ലിഫ്ഹൗസ് സന്ദര്‍ശനത്തെക്കുറിച്ചോ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. ഷാര്‍ജ ഭരണാധികാരിയുമായി ക്ലിഫ്ഹൗസിലെ അടച്ചിട്ടമുറിയില്‍ ചര്‍ച്ചനടത്തിയത് മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്റെ ഐ.ടി ബിസിനസിന് വേണ്ടിയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ എന്നിവരുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷേയ്ഖിന് എത്രസ്വര്‍ണം പാരിതോഷികമായി നല്‍കണമെന്ന് അന്ന് കമല വിജയന്‍ ചോദിച്ചു. തിരുവനന്തപുരത്തെ ലീലാപാലസിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു.