തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനം ഉണ്ടായെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. നേരത്തെ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടായില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശനങ്ങള്‍ ശരിവെച്ചു കൊണ്ടു രംഗത്തുവന്നത്.
‘മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞ്ങ്ങള്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ – കോടയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം ആയതിനാല്‍ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വന്നതോട് കൂടി ചില പരിപാടികള്‍ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവര്‍ വരുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പൊലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ‘ലോകായുക്ത നിലപാടില്‍ സിപിഐക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് തങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ അവരുമായി തെറ്റിന്റെ പ്രശ്നമില്ല. ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട്പോകൂ.
ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവണര്‍റുടെ നടപടി അസാധരാണമായ സാഹചര്യമാണ്. ദുരൂഹമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ്. ഓര്‍ഡിനന്‍സ് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ല’ കോടിയേരി പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പല നാളുകളായി ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കരള സര്‍ക്കാറിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാറിനെതിരെ നീക്കം നടക്കുന്നു. ഗവര്‍ണര്‍ ഇടപെടേണ്ട രീതിയില്‍ അല്ല നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ബോധപൂര്‍വമായ കൈവിട്ട കളിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ നിലയില്‍ കേരളത്തിന് പരിചയമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിന് അനുവദിച്ച റവന്യു ഗ്രാന്റില്‍ കുറവുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് തടയുകയാണ്. ഇവിടെ വികസനം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളെ തമസ്‌കരിക്കുന്നു. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കോടിയേരി പറഞ്ഞു. കിഫ്ബിയെ ഉള്‍പ്പെടെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന് എതിരായ ഇ.ഡി നോട്ടീസ് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പ്രവര്‍ത്തനം തകര്‍ക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നുവെന്നും കോടിയേരി പറഞ്ഞു.