ന്യൂഡെല്‍ഹി: () വഴക്കിനിടെ ‘എവിടെയെങ്കിലും മരിക്ക്’ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി.
ഭര്‍ത്താവിനെ തല്ലിയ ശേഷം ‘എവിടെയെങ്കിലും മരിക്ക്’ എന്ന് പറഞ്ഞതായുള്ള കേസില്‍ ഭാര്യയെ കുറ്റവിമുക്തയാക്കാന്‍ കോടതി ഉത്തരവിട്ടു. പരസ്പര പോരില്‍ ഇത്തരമൊരു കാര്യം പറയുന്നത് ആത്മഹത്യാ പ്രേരണയ്ക്ക് പര്യാപ്തമല്ലെന്ന് വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു.
കേസ് ഇങ്ങനെ
2015 മാര്‍ച് 22 ന് മകന്റെ വിവാഹം നടന്നതായി ബര്‍ണാല സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ‘ഭാര്യ ബിരുദധാരിയായതിനാല്‍ നിരക്ഷരനായ മകനെ തുല്യനായി കണക്കാക്കിയിരുന്നില്ല. ഇതുകാരണം ദിവസവും ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ദിവസങ്ങള്‍ കൂടുംതോറും ഇരുവരും തമ്മിലുള്ള വഴക്കും വര്‍ധിച്ചു. എപ്പോഴും ഭാര്യ വഴക്കുണ്ടാക്കി അവരുടെ വീട്ടില്‍ പോകുന്ന അവസ്ഥയായി. ബന്ധം തകരാതിരിക്കാന്‍ യുവതിയെ അനുനയിപ്പിച്ച് അവരുടെ മാതാപിതാക്കള്‍ ഓരോ തവണയും കൂട്ടിക്കൊണ്ടുവരുമായിരുന്നു.
2015 ജൂണ്‍ 28ന് മകനും മരുമകളും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനിടയില്‍ മരുമകള്‍ മകന്റെ കവിളില്‍ തല്ലിക്കൊണ്ട് ‘എവിടെയെങ്കിലും മരിക്ക്’ എന്ന് പറഞ്ഞു. ഇതിനുശേഷം മകന്‍ മുറിയില്‍ കയറി അകത്തു നിന്ന് വാതിലടച്ചു. കുറച്ച് സമയത്തിന് ശേഷം മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് ചെന്നപ്പോള്‍ മകനെ സ്വയം തീകൊളുത്തിയ നിലയിലാണ് കണ്ടത്. ഉടന്‍ പട്യാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു’, പരാതിയില്‍ പറയുന്നു.
കേസ് കോടതിയില്‍
ഈ കേസ് പൊലീസ് അന്വേഷിക്കുകയും കീഴ് കോടതി മരുമകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ഏഴ് വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. ഈ ശിക്ഷാ ഉത്തരവ് യുവതി ഹൈകോടതിയില്‍ ചോദ്യം ചെയ്തു. കേസിലെ സാക്ഷികള്‍ മരിച്ചയാളുടെ മാതാപിതാക്കള്‍ മാത്രമാണെന്നും മറ്റാരുമല്ലെന്നും മരുമകളുടെ ഹര്‍ജി പരിഗണിക്കവെ ഹൈകോടതി വ്യക്തമാക്കി.
ഭാര്യ ഭര്‍ത്താവിനെ തല്ലുകയും എവിടെയെങ്കിലും മരിക്കൂവെന്ന് പറയുകയും ചെയ്താല്‍ പോലും അത് ഭര്‍ത്താവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മരുമകളുടെ ശിക്ഷ റദ്ദാക്കിയ ഹൈകോടതി പിഴ തുക അവര്‍ക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ടു.