അല്‍ ഖോര്‍: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നു തെളിയിച്ചുകൊണ്ട് എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യക്കു തലയുയര്‍ത്തി മടക്കി.
ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ മൂന്നാമത്തെയും അസാനത്തെയും കളിയില്‍ സിറിയയെ വിറപ്പിച്ച് ബ്ലൂ ടൈഗേഴ്‌സ് കീഴടങ്ങുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സിറിയ ആഘോഷിച്ചത്. കളിച്ച എല്ലാ മല്‍സരങ്ങളിലും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്താവുകയും ചെയ്തു.
75 മിനിറ്റ് വരെ സിറിയയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ത്യക്കു ഒരേയൊരു പിഴവ് സംഭവിച്ചത് 76ാം മിനിറ്റിലായിരുന്നു. സിറിയയുടെ വിജയഗോള്‍ പിറന്നതും അപ്പോള്‍ തന്നെയാണ്. പകരക്കാരനായി ഇറങ്ങിയ ഒമര്‍ കിര്‍ബിനാണ് മികച്ചൊരു ഫിനിഷിങിലൂടെ സിറിയയുടെ വിജയഗോളിനു അവകാശിയായത്.
ഇന്ത്യന്‍ ഹാഫില്‍ നിന്നും തുടങ്ങിയ ചടുലമായ നീക്കത്തിനൊടുവിലായിരുന്നു ഇന്ത്യയെ നിരാശരാക്കിയ സിറിയന്‍ ഗോള്‍. മൈതാനമധ്യത്തിലൂടെ പന്തുമായി കുതിച്ച സിറിയന്‍ താരം അതു ഇടതു വിങിലുള്ള ടീമംഗത്തിനു കൈമാറുകയായിരുന്നു. താരം മറിച്ചു നല്‍കിയ പാസ് അദ്ദേഹം ഇടതു വിങില്‍ ബോക്‌സിനരികെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെസാറിനു പാസ് ചെയ്തു.
ഹെസാറിന്റെ കട്ട് ബാക്ക് പാസ് കിര്‍ബിന്റെ കാലിലേക്ക്. ഇടതു കാലില്‍ സ്വീകരിച്ച ബോള്‍ വലതു കാലിലേക്കു നല്‍കിയ കിര്‍ബിന്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത താഴ്ന്ന ഷോച്ച് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിനെ കബളിപ്പിച്ച് വലയില്‍ കയറുകയായിരുന്നു.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും തോറ്റാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും മടക്കം. ആദ്യ കളിയില്‍ കരുത്തരായ ഓസ്‌ട്രേലിയയോടു 0-2നു തോറ്റാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ പകുതിയിലുടനീളം സോക്കറൂസിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യക്കു രണ്ടാം പകുതിയില്‍ പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം രണ്ടാം റൗണ്ട് മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനോടു 0-3നും ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.
സിറിയക്കെതിരേ ഇന്ത്യന്‍ ടീം നടത്തിയ പോരാട്ടവീര്യം തീര്‍ച്ചയായും പ്രശംസനീയമാണ്. കളിയിലുടനീളം സിറിയയായിരുന്നു മികച്ച ടീം. ആക്രമണത്തിലും പന്തടക്കത്തിലുമെല്ലാം അവര്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഇന്ത്യ അവരെ 75 മിനിറ്റോളം പിടിച്ചുനിര്‍ത്തിയെന്നതാണ് എടുത്തു പറയേണ്ടത്. പല തവണ അവര്‍ ഗോള്‍ നേടുന്നതിനു അരികില്‍ വരെയെത്തിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല.