ന്യൂഡല്‍ഹി : ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി ക്യാമ്ബസിനകത്ത് വിദ്യാര്‍ഥിനി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉടൻ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കി.
പതിനെട്ടാം തിയ്യതി രാത്രിയാണ് ക്യാമ്ബസിനകത്ത് വെച്ച് രണ്ട് പേര്‍ വിദ്യാര്‍ഥിനിയെ അക്രമിക്കുന്നതും അബോധാവസ്ഥയിലാക്കുന്നതും. ഇത്രയും ഗുരുതരമായ അക്രമമുണ്ടായിട്ടും കേന്ദ്ര സര്‍വകലാശാലയുടെ അധികൃതര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുവാനും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുവാനും ഊര്‍ജിത അന്വേഷണം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം പി കത്തിലൂടെ സൂചിപ്പിച്ചു.
സര്‍വ്വകാലശാലകള്‍ വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും വിദ്യാര്‍ഥിനികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ തടയുന്നാതിനാവശ്യമായ മുൻകരുതലുകള്‍ ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണമെന്നും കത്തിലൂടെ എ എ റഹീം എം പി ആവശ്യപ്പെട്ടു.