പുണെ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞയും ‘കിരാന ഘരാന’ ശൈലിയുടെ മുൻനിരക്കാരിയുമായ ഡോ. പ്രഭ ആത്രെ (92) നിര്യാതയായി.
സ്വവസതിയില്‍ ഹൃദയാഘാതം മൂലമാണ് മരണം. പത്മവിഭൂഷണടക്കം മൂന്ന് പത്മ ബഹുമതികളും ലഭിച്ചിട്ടുണ്ട്. വിദേശത്തുള്ള അടുത്ത ബന്ധുക്കള്‍ എത്തിയശേഷമാകും സംസ്കാരം.
ശനിയാഴ്ച പരിപാടി അവതരിപ്പിക്കാനായി മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. 1932ല്‍ പുണെയില്‍ ജനിച്ച ആത്രെ ഗായിക എന്നതിനൊപ്പം അക്കാദമികരംഗത്തും ഗവേഷക എന്നനിലയിലും പ്രശസ്തയാണ്. ശാസ്ത്ര, നിയമ ബിരുദങ്ങള്‍ നേടിയ ശേഷം സംഗീതത്തില്‍ ഡോക്ടറേറ്റ് നേടി. 2022ലാണ് രാജ്യത്തെ രണ്ടാമത്തെ അത്യുന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിക്കുന്നത്.
ഉസ്താദ് റാഷിദ് ഖാന്റെ മരണത്തിന്റെ വേദന മാറും മുമ്ബുള്ള ആത്രെയുടെ വിയോഗം ഹിന്ദുസ്ഥാനി സംഗീത ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. ഹിന്ദുസ്ഥാനിയിലെ ഖയാല്‍, തുംരി, ദാദ്ര, ഭജൻ, ഗസല്‍ തുടങ്ങി സകല മേഖലകളിലും മികവു തെളിയിച്ച വ്യക്തിയായിരുന്നു ആത്രെ. വിപുലമായ ശിഷ്യസമ്ബത്തുമുണ്ട്.
കലാപാരമ്ബര്യമുള്ള കുടുംബങ്ങളില്‍നിന്നുള്ളവര്‍ സംഗീതലോകം അടക്കിവാഴുന്ന കാലത്താണ് അവര്‍ താല്‍പര്യവും കഴിവും മാത്രം കൈമുതലാക്കി ഈ രംഗത്ത് സജീവമാകുന്നത്. ശാസ്ത്ര-നിയമ ബിരുദങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ക്കു പിന്നാലെ പോകാതിരുന്നത് വിശദീകരിക്കവെ, ‘തവളകളെ കീറിമുറിക്കുന്നതിലും ക്രിമിനലുകള്‍ക്കു വേണ്ടി വാദിക്കുന്നതിലും നല്ലത് സംഗീതമാണെന്ന്’ അവര്‍ പറയാറുണ്ടായിരുന്നു. കച്ചേരികളിലെ തന്മയത്വം കൊണ്ട് ‘സ്വര യോഗിണി’ എന്ന് പേരെടുത്തു. പാശ്ചാത്യരാജ്യങ്ങളില്‍ ഇന്ത്യൻ ക്ലാസിക്കല്‍ സംഗീതം എത്തിക്കുന്നതില്‍ അവരുടെ കച്ചേരികള്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. സ്വന്തം നിലയില്‍ രാഗങ്ങളും ക്രമീകരിച്ചു. അവിവാഹിതയാണ്.