ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി സച്ചിന്‍ പൈലറ്റ് വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സര്‍ക്കാരിനെ വീഴ്‌ത്താന്‍ അമിത് ഷായില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിന്‍പക്ഷ എംഎല്‍എമാരോട് പൊതുവേദിയില്‍വെച്ച് പരസ്യമായി അഭ്യര്‍ത്ഥിച്ചു.
‘2020-ല്‍ സര്‍ക്കാരിനെ വീഴ്‌ത്താനായി ചില എംഎല്‍എമാര്‍ 10 മുതല്‍ 15 കോടി രൂപ വരെ അമിത് ഷായില്‍നിന്ന് വാങ്ങി. ഈ പണം തിരികെ നല്‍കണം, പണം ചെലവായിപ്പോയെങ്കില്‍ എ.ഐ.സി.സിയില്‍നിന്ന് വാങ്ങിത്തരാം. അമിത് ഷായുടെ പണം കയ്യിലുള്ള കാലം വരെ അയാള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കും.’ ഗെലോട്ട് ഡോല്‍പൂരിലെ പൊതുസമ്മേളനവേദിയില്‍ പരസ്യമായി പ്രതികരിച്ചു.
അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്നവനാണ് അശോക് ഗെലോട്ട് എന്ന ധ്വനി പൊതുസമൂഹത്തില്‍ വരുത്തുംവിധം തുടര്‍ച്ചയായി സച്ചിന്‍ പൈലറ്റ് ഇടപെട്ടതിനെത്തുര്‍ന്നാണ് പൊതുവേദിയില്‍ വച്ച് ഭരണപക്ഷ എംഎല്‍എമാര്‍ക്ക് എതിരെ ആഞ്ഞടിച്ചത്.
ബിജെപി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ നടപടി വേണമെന്ന് സ്വന്തം സര്‍ക്കരിനോടാവശ്യപ്പെട്ട് സമരം നടത്തിയ സച്ചിന്‍ പൈലറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ സംസാരിച്ചിരുന്നു. അഴിമതിക്കെതിരെ താന്‍ ശക്തമായി ശബ്ദമുയര്‍ത്തും. പക്ഷേ, ചിലര്‍ അങ്ങനെയല്ല എന്നായിരുന്നു ഗെലോട്ടിനെ ലക്ഷ്യമാക്കിക്കൊണ്ട് സച്ചിന്റെ പ്രസ്താവന.
രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ അഴിമതിയോട് സന്ധിചെയ്തതിനെതിരെ ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സ്ച്ചിന്‍ പൈലറ്റ് ഉപവാസസമരം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ത്ത സച്ചിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗെലോട്ട് പക്ഷം രംഗത്തെത്തിയിരുന്നു.
വസുന്ധരരാജെ നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ ഉപവാസമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള താക്കീതായി പ്രതിഷേധം മാറി.
ഒരേ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നുവെങ്കിലും ഭരണ – പ്രതിപക്ഷ നേതാക്കളെപ്പോലെയാണ് ഗെലോട്ടും സച്ചിനും കഴിഞ്ഞ കുറച്ചുമാസമായി രാജസ്ഥാനില്‍ പരസ്പരം ഇടപെടുന്നത്.
കഴിഞ്ഞ രണ്ട് മാസമായി സച്ചിന്‍ പൈലറ്റും സര്‍ക്കാരും രണ്ട് തട്ടില്‍നിന്ന് തെരുവില്‍ വാക്പോര് നടത്തിയിട്ടും എ.ഐ.സി.സി. കാര്യമായി ഇടപെട്ടിട്ടില്ല. തിരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ ഇരുനേതാക്കളേയും സമവായത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ രാജസ്ഥാനില്‍ വലിയ തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ രാജസ്ഥാനില്‍ ഗെലോട്ട് പക്ഷം നടത്തിയ അച്ചടക്ക ലംഘനത്തില്‍ യാതൊരു നടപടിയും ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടില്ല എന്ന കാര്യം സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
2020 ജൂലൈയില്‍ സച്ചിനും അദ്ദേഹത്തെ പിന്തുണച്ചിരുന്ന എണ്‍പതോളം എംഎല്‍എമാരും ഗെലോട്ട് സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഒരു മാസത്തോളം നീണ്ട ഗുരുതര രാഷ്ട്രീയ പ്രതിസന്ധി രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ ഇടപെട്ടാണ് പരിഹരിച്ചത്. സച്ചിന്‍ പൈലറ്റിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്ന് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പ്രതികരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയും സച്ചിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
2020-ലെ വിമത നീക്കത്തിന്റെ സമയത്ത്, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുന്നത് ശരിയല്ല എന്ന് ബിജെപി. നേതാവ് വസുന്ധര രാജെ സിന്ധ്യ നിലപാടെടുത്തു എന്നും ഗെലോട്ട് ഡോല്‍പൂരിലെ വേദിയില്‍ പ്രസംഗിച്ചിരുന്നു. വസുന്ധരയുടെയും മറ്റ് രണ്ട് ബിജെപി. നേതാക്കളുടേയും നിലപാട് സര്‍ക്കാര്‍ വീഴാതിരിക്കാന്‍ നിര്‍ണായകമായി എന്നും ഗെലോട്ട് പ്രസംഗിച്ചു.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഏല്‍ക്കാന്‍ പോകുന്ന വന്‍തോല്‍വി കുറയ്ക്കാനുള്ള ഗെലോട്ടിന്റെ ശ്രമം മാത്രമാണ് ഇത്തരം പ്രസ്താവനകളെന്ന് വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കുറ്റമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു