ടെല്‍അവീവ്: ഹമാസ് ഭീകരര്‍ സയനൈഡ് കെമിക്കല്‍ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേല്‍ ഇന്റലിജൻസ് റിപ്പോര്‍ട്ട്.
ഗാസയ്‌ക്ക് സമീപം കിബ്ബട്ട്‌സ് ബീറി ആക്രമിച്ച ഹമാസ് ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ യുഎസ്ബികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് യുഎസ്ബികള്‍ കണ്ടെത്തിയതായും അതില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സ്ഥിരീകരിച്ചു.
ഐഎസ്, അല്‍-ഖ്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളാണ് ഹമാസും പദ്ധതിയിട്ടിരുന്നത്. സാധാരണ ജനങ്ങള്‍ക്കെതിരെ സയനൈഡ് ബോംബുകള്‍ പ്രയോഗിക്കാൻ ഹമാസ് തീരുമാനിച്ചിരുന്നതായി യുഎസ്ബിയിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. സയനൈഡ് ഉപയോഗിച്ച് രാസബോംബുകള്‍ എങ്ങനെ വിന്യസിക്കാമെന്നത് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎസ്ബിയില്‍ നിന്ന് ലഭിച്ചത്. സയനൈഡ് ബോംബുകളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും യുഎസ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐഎസ് ഭീകരര്‍ നടത്താൻ ശ്രമിച്ചതിന് സമാനമായ രീതിയിലാണ് ഹമാസും ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഐഎസിനെ തകര്‍ത്തത് പോലെ ഹമാസിനെയും ഞങ്ങള്‍ തകര്‍ക്കും. ഐഎസിനോട് പെരുമാറിയത് പോലെ ഹമാസിനോടും പെരുമാറണം. അവര്‍ ഈ ലോകത്ത് ഒറ്റപ്പെടണം. ഒരു രാജ്യവും അവര്‍ക്ക് അഭയം നല്‍കാൻ പാടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.