ന്യൂഡല്‍ഹി: പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള.
സഭ ശാന്തമാകുന്നതുവരെ താൻ ഹാജരാകില്ലെന്ന് അറിയിച്ച അദ്ദേഹം ഇന്നലെ സഭയില്‍ ഹാജരായില്ല.
സഭയുടെ അന്തസ്സിനെ വളരെ ബഹുമാനിക്കുന്നുവെന്നും നടപടിക്രമങ്ങളില്‍ അംഗങ്ങള്‍ മര്യാദ പാലിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌പീക്കര്‍ അഭിപ്രായപ്പെട്ടതായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ജൂലായ് 20ന് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചതു മുതല്‍ പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്നതിലുള്ള അതൃപ്തി സ്‌പീക്കര്‍ പ്രതിപക്ഷത്തെയും ട്രഷറി ബെഞ്ചിനെയും അറിയിച്ചിട്ടുണ്ട്.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതിനാല്‍ ഇന്നലെ രാവിലെ 11ന് 15 മിനിട്ടും രണ്ടിന് ചേര്‍ന്നപ്പോള്‍ നാല് മിനിട്ടും മാത്രമാണ് ലോക്‌സഭ സമ്മേളിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്‌പീക്കര്‍ വിട്ടുനിന്നപ്പോള്‍ രാവിലെ ഉപാദ്ധ്യക്ഷ പാനലിലെ പി.വി. മിഥുൻ റെഡ്‌ഡിയും ഉച്ചയ്‌ക്ക് കിരിത് പ്രേംജിഭായ് സോളങ്കിയുമാണ് സഭ നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡല്‍ഹി ഓര്‍ഡിനൻസിന് പകരമുള്ള ബില്‍ ഇന്നലെ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കേണ്ടതായിരുന്നു. കടുത്ത എതിര്‍പ്പുള്ള പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി സഭയില്‍ ഹാജരാകാത്തതിനാല്‍ ‘ഷെയിം ഷെയിം” മുദ്രാവാക്യം വിളിക്കുമ്ബോള്‍ ഭരണപക്ഷം ‘മോദി” വിളിയുമായി ചെറുക്കാറുണ്ട്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്‌ധമാക്കിരുന്നു. അതേസമയം രാജ്യസഭയില്‍ ബഹളം വച്ച പ്രതിപക്ഷം വാക്കൗട്ട് നടത്തുന്നതിനാല്‍ മറ്റു നടപടികള്‍ തടസമില്ലാതെ നടക്കുന്നുണ്ട്.
പ്രധാനമന്ത്രിയോട്
ആവശ്യപ്പെടാനാകില്ല: ധൻകര്‍
മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ പ്രസ്‌താവന നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടാനാകില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകര്‍ പറഞ്ഞു. മറ്റേത് എം.പിമാരെയും പോലെ സഭയില്‍ വരാനുള്ള അധികാരം പ്രധാനമന്ത്രിക്കുണ്ടെന്നും പറഞ്ഞു.
മണിപ്പൂര്‍ വിഷയം, ചട്ടം 267 പ്രകാരം സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട 58 നോട്ടീസുകള്‍ ധൻകര്‍ തള്ളി.
ചട്ടം 167 പ്രകാരം ഹ്രസ്വ ചര്‍ച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
ചട്ടം പ്രകാരമുള്ള ചര്‍ച്ച രണ്ടര മണിക്കൂറില്‍ ഒതുങ്ങുമെന്നത് തെറ്റാണെന്നും അദ്ധ്യക്ഷൻ വിശദീകരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ആവശ്യപ്പെടുകയും ചെയ്തതോടെ അദ്ധ്യക്ഷന്റെ കസേരയില്‍ ഇരുന്ന് അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് ധൻകര്‍ വ്യക്തമാക്കി. അങ്ങനെ കീഴ്‌വഴക്കമില്ല. അതിനാല്‍ ആവശ്യപ്പെടാനാകില്ലെന്നും പറഞ്ഞു. ലോക്‌സഭ നേരത്തെ പാസാക്കിയ ധാതു ലവണ ഖനന ഭേദഗതി ബില്ലും വനസംരക്ഷണ നിയമവും രാജ്യസഭയും പാസാക്കി.
ഡല്‍ഹി ബില്ലിനെ പിന്തുണച്ച് ടി.ഡി.പി
ഡല്‍ഹി ഓര്‍ഡിനൻസിന് പകരമുള്ള ബില്ലില്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസ പിന്തുണയുമായി ടി.ഡി.പി. ബി.ജെ.ഡി, വൈ.എസ്.ആര്‍.കോണ്‍ഗ്രസ്, ബി.എസ്.പി പാര്‍ട്ടികളും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ മൂന്ന് എം.പിമാരും രാജ്യസഭയില്‍ ഒരംഗവുമുള്ള ടി.ഡി.പി കൂടി ചേരുന്നത് ബില്‍ നിയമമാക്കാൻ കേന്ദ്രസര്‍ക്കാരിനെ സഹായിച്ചേക്കും. രാജ്യസഭയില്‍ ബില്‍ പാസാക്കാൻ 120 അംഗങ്ങളുടെ പിന്തുണ വേണം. ബി.ജെ.ഡി, വൈ.എസ്.ആര്‍.സി.പി, ടി.ഡി.പി, മായാവതിയുടെ ബി.എസ്.പി എന്നിവയുടെ പിന്തുണയോടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന് 127 അംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രതിപക്ഷത്ത് 109 അംഗങ്ങളാണുള്ളത്.