ഒടുവില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി ലാ ലിഗ. സെവിയ്യക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസിന് നല്‍കിയ ചുവപ്പ് കാര്‍ഡ് പിൻവലിച്ചു.
ഇതോടെ വിനീഷ്യസിന് രണ്ട് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാകും. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് റെഡ് കാര്‍ഡ് പിൻവലിച്ച കാര്യം അറിയിച്ചത്.
വിനീഷ്യസിനെതിരായ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷൻ കോമ്ബറ്റീഷൻ കമ്മിറ്റി കണ്ടെത്തി. വീഡിയോ അസിസ്റ്റന്റ് റഫറി നല്‍കിയ ദൃശ്യങ്ങള്‍ ഭാഗികവും പക്ഷപാതപരവുമാണ്. മുഴുവൻ ദൃശ്യങ്ങളും റഫറിക്ക് നല്‍കാത്തത് ഗുരുതര പിഴവാണെന്നും കമ്മിറ്റി കണ്ടെത്തി. അക്രമത്തിന് ഇരയായ ആളെ അക്രമിയാക്കി മാറ്റാനാണ് ശ്രമം ഉണ്ടായതെന്നും വിനിയുടെ റെഡ് കാര്‍ഡ് പിൻവലിച്ച വിദഗ്ധ സമിതി വിലയിരുത്തി.
മത്സരം നടന്ന മെസ്റ്റയ്യ സ്റ്റേഡിയത്തിന് എതിരെയും വലൻസിയ ക്ലബ്ബിനെതിരെയും സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി ഉണ്ടാകും. വലൻസിയ ക്ലബ്ബിന് 45,000 യൂറോയുടെ പിഴ ശിക്ഷ വിധിച്ചു. വിനീഷ്യസിനെതിരെ രൂക്ഷമായ വംശീയ അധിക്ഷേപം നടന്ന വലൻസിയയുടെ സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാൻഡ് അടുത്ത അഞ്ച് മത്സരങ്ങളില്‍ ഭാഗികമായി അടച്ചിടും.
ലാ ലിഗയിലെ റയല്‍ മാഡ്രിഡ്-വലൻസിയ മത്സരത്തിനിടെ കടുത്ത രീതിയിലുള്ള വംശീയ അധിക്ഷേപമായിരുന്നു വിനീഷ്യസ് ഏറ്റുവാങ്ങിയത്. ഇതാദ്യമായല്ല ലാ ലിഗയില്‍ കളിക്കുമ്ബോള്‍ വിനീഷ്യസിന് വംശീയ അധിക്ഷേപം നേരിടേണ്ടി വരുന്നത്. വലൻസിയ ആരാധകരില്‍ നിന്നും വന്ന മോശം സമീപനം കാരണം കുറച്ച് സമയത്തേക്ക് മത്സരം നിര്‍ത്തിവയ്ക്കേണ്ടി വന്നു.
വംശീയ അധിക്ഷേപം കാരണം കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ട റയല്‍ മാഡ്രിഡ് സൂപ്പര്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. കായിക രംഗത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം ലോകം മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വൈകിയാണെങ്കിലും കടുത്ത നടപടികള്‍ സ്വീകരിക്കാൻ ലാ ലിഗ അധികൃതരും സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും തയ്യാറായിരിക്കുന്നത്.