ന്യൂയോര്‍ക്ക്: ഭീകരവാദത്തോടും, മൗലികവാദത്തോടും, അക്രമത്തിനോടും ഉള്ള പ്രതികരണം രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് ആകരുതെന്ന് ഇന്ത്യ.
ഐക്യരാഷ്ട്രസഭയുടെ 78മത് പൊതുസഭാ സമ്മേളനത്തില്‍, കാനഡയ്ക്ക് പരോക്ഷ മുന്നറിയിപ്പാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നല്‍കിയത്. രാജ്യങ്ങളുടെ അതിര്‍ത്തികളെ മാനിക്കുകയും, ആഭ്യന്തരകാര്യങ്ങളില്‍, മറ്റുരാജ്യങ്ങള്‍ ഇടപെടാതിരിക്കുകയും വേണം. ഇതിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ അത് വിളിച്ചുപറയാനുള്ള ധൈര്യം എല്ലാവര്‍ക്കും ഉണ്ടാകണം.
ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതക പശ്ചാത്തലത്തില്‍, ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിന്റെയും, പാക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജയശങ്കറിന്റെ വാക്കുകള്‍ ഇരുരാജ്യങ്ങള്‍ക്കും ഉള്ള മുന്നറിയിപ്പായി കണക്കാക്കാം.
യുഎൻ രക്ഷാസമിതി വിപൂലികരിക്കണം. ചുരുക്കം ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുകയും, മറ്റുള്ളവര്‍ അതുപിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞെന്നും ജയശങ്കര്‍ പറഞ്ഞു. ആഗോള തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പരസ്പര സഹകരണത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജി 20 ല്‍ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ചേരിചേരാ നയത്തിന്റെ കാലത്തുനിന്ന് ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിൻ വിവേചനം പോലുള്ള അനീതി ആവര്‍ത്തിക്കാൻ ലോകം അനുവദിക്കരുതെന്നും ജയശങ്കര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ശക്തമായ നടപടികള്‍ വേണമെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
അതേസമയം, ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ തര്‍ക്കം തുടരുന്നതിനിടെ കാനഡയിലെ ഇന്ത്യൻ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ഖലിസ്ഥാൻ വാദികള്‍. ഇന്ത്യയുടെ ദേശീയ പതാക കത്തിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടുകള്‍ക്ക് നേരേ ചെരുപ്പെറിഞ്ഞുമായിരുന്നു പ്രതിഷേധം.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ കൂടുതല്‍ ജാഗ്രത പാലിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികള്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ കൂട്ടി.
അതേസമയം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധം വഷളാകുന്നതിനിടെയും ഡല്‍ഹിയില്‍ നടക്കുന്ന സൈനിക മേധാവികലുടെ യോഗത്തില്‍ കാനഡയും പങ്കെടുക്കുന്നുണ്ട്. സൈനിക സഹകരണത്തെ നയതന്ത്ര പ്രതിസന്ധി ബാധിക്കില്ലെന്ന് കാനഡ ഡെപ്യൂട്ടി ആര്‍മി ചീഫ് മേജര്‍ ജനറല്‍ പീറ്റര്‍ സ്‌കോട്ട് പ്രതികരിച്ചു.