തഷ്കെന്റ്: ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചര്‍ച്ചയ്ക്കിടെയാണ് മോദിയുടെ പരാമര്‍ശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓര്‍മ്മയുണ്ടെന്ന് പറഞ്ഞ പുട്ടിന്‍ മോദിയെ റഷ്യയിലേക്ക് ക്ഷണിച്ചു. ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും റഷ്യന്‍ വളത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനയ്‌ക്കും പുട്ടിന്‍ നന്ദി രേഖപ്പെടുത്തി.
യുക്രെയിന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയെടുത്ത നിലപാടും ആശങ്കകളും തനിക്കറിയാമെന്ന് പുട്ടിന്‍ പറഞ്ഞു. ‘ ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി പരമാവധി ശ്രമിക്കും. ” എണ്ണ, വാതകം, ആണവ മേഖലകളില്‍ സ്ഥിരമായി പദ്ധതികള്‍ നടപ്പാക്കുമെന്നും പുട്ടിന്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് പുട്ടിന്‍ ആശംസയറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വേഗത്തില്‍ വളരുകയാണെന്നും പുട്ടിന്‍ ചൂണ്ടിക്കാട്ടി.
‘ വീണ്ടും കണ്ടുമുട്ടാനുള്ള അവസരം നമുക്ക് ലഭിച്ചു. ഉഭയകക്ഷി പ്രശ്നങ്ങളെ കുറിച്ചും ആഗോള വിഷയങ്ങളെ പറ്റിയും നാം സംസാരിച്ചു. സുരക്ഷ, ഭക്ഷ്യ, ഊര്‍ജ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ നാം സ്വീകരിക്കേണ്ടതുണ്ട്. ” മോദി പുട്ടിനോട് പറഞ്ഞു.
‘ നമ്മള്‍ ( ഇന്ത്യയും റഷ്യയും ) പതിറ്റാണ്ടുകളായി സുഹൃത്തുക്കളാണ്. നമ്മള്‍ ഒരുമിച്ചാണ്. ലോകത്തിന് നമ്മുടെ ബന്ധം അറിയാം. നമ്മള്‍ എല്ലാ തലത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ നമുക്ക് ഇരുവര്‍ക്കും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” മോദി കൂട്ടിച്ചേര്‍ത്തു.
മോദിയുടെ പിറന്നാള്‍ ഓര്‍മ്മിച്ച് പുട്ടിന്‍
ഇന്ന് മോദിയുടെ ജന്മദിനമാണെന്ന കാര്യം റഷ്യയ്ക്ക് ഓര്‍മ്മയുണ്ടെന്നും പുട്ടിന്‍ പറഞ്ഞു. റഷ്യന്‍ പാരമ്ബര്യമനുസരിച്ച് മുന്‍കൂട്ടി ആശംസയറിയിക്കില്ലെങ്കിലും ഇന്ത്യയ്ക്കും മോദിക്കും ആശംസകള്‍ നേരുന്നതായും പുട്ടിന്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പാക്കാന്‍ സഹായിച്ചതിന് പുട്ടിനോടും യുക്രെയിനോടും മോദി നന്ദി രേഖപ്പെടുത്തി. യുക്രെയിന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം മോദിയും പുട്ടിനും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയിന്‍ അധിനിവേശത്തിന്റെ പേരില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ റഷ്യയെ കുറ്റപ്പെടുത്തിയിട്ടില്ല. പ്രശ്നങ്ങള്‍ നയതന്ത്ര മാര്‍ഗത്തില്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.