ന്യൂഡല്‍ഹി : മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍.
പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ സത്യവാങ്മൂലത്തിനുളള മറുപടിയിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധി തെറ്റാണ്. മാപ്പുപറയാനായിരുന്നെങ്കില്‍ നേരത്തേ ചെയ്യുമായിരുന്നു. തെറ്ര് ചെയ്യാത്തയാളെ മാപ്പു പറയിപ്പിക്കാനുളള പൂര്‍ണേഷ് മോദിയുടെ ശ്രമം ജുഡീഷ്യല്‍ നടപടികളുടെ ദുരുപയോഗമാണ്. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ സാഹചര്യമൊരുക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മോദി പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തുന്നതിന് പകരം രാഹുല്‍ ഗാന്ധി അഹങ്കാരം കാട്ടുന്നുവെന്നാണ് ഗുജറാത്തിലെ മുൻമന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ പൂര്‍ണേഷ് മോദി സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിധിക്ക് സ്റ്റേ അനുവദിക്കരുത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ സ്റ്റേ നല്‍കാനാവൂ. രാഹുലിന്റെ കേസില്‍ അങ്ങനെയൊരു സാഹചര്യമില്ലെന്നാണ് പരാതിക്കാരന്റെ വാദം. മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കും.
മാനനഷ്ടക്കേസില്‍ മാര്‍ച്ച് 23നാണ് സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് വിധിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചാല്‍ മാത്രമേ രാഹുലിന്റെ എം.പി സ്ഥാനത്ത് നിന്നുളള അയോഗ്യത നീങ്ങുകയുളളു.