തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നാല്‍ സദ്ഭരണമാണെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. തിരുവന്തപുരത്ത് വികസിത് ഭാരത് സങ്കല്‍പ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ 5 വര്‍ഷത്തെയും അതിനുമുമ്ബുള്ള അഞ്ച് വര്‍ഷവും ഏറെ സംതൃപ്തി നല്‍കുന്ന നാളുകളായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം എങ്ങനെ മാറുന്നുവെന്ന് നേരിട്ട് കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സൗഹാര്‍ദ്ദപരമായി പെരുമാറുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവേകമുള്ളവരായിരിക്കുന്നു. സര്‍ക്കാരിന്റ എല്ലാ മേഖലയിലും ഈ മാറ്റം കാണാൻ കഴിയും. മോദി ഗ്യാരന്റി എന്നാല്‍ രാജ്യത്തിന് മാത്രമല്ല ലോകത്തിന് കൂടിയുള്ളതാണ്. അതായത് ആരെങ്കിലും വിദേശത്ത് വിഷമം നേരിടുകയാണെങ്കില്‍, അതിപ്പോള്‍ സൗദിയിലണെങ്കിലും യുക്രെയ്‌നിലാണെങ്കിലും അവര്‍ക്ക് മോദിയുടെ സഹായം എത്തും. ഇതാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഉണ്ടായ മാറ്റം. മോദി കാബിനെറ്റിലെ അംഗമെന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷം അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. കോവിഡ് കാലത്തെ വിഷമകരമായ അവസ്ഥ പരിഹരിക്കാൻ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.
അന്നത്തെ പദ്ധതികളുടെ വിജയമാണ് ഇന്ന് നാം കാണുന്നത്. പലരും ആശങ്കകള്‍ അറിയിച്ചു. പക്ഷെ മോദി എന്നാല്‍ മോദിയാണ്. അദ്ദേഹം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. ജയശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാൻ സര്‍ക്കാരിനായി. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ജൻ ആരോഗ്യ യോജന, ബിസിനസ് തുടങ്ങുന്നതിനായി മുദ്രായോജന എന്നിങ്ങനെ നിരവധി പദ്ധതികള്‍ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കി. നമ്മള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കാൻ പോകുന്നു. എന്നാല്‍ ഇത് തുടക്കം മാത്രമാണ്, വികസിത ഭാരതത്തിനായി ഇനിയും ഈ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകണം. ലോകം ഇന്ന് ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നു. ഇന്ത്യക്ക് എന്ത് മാറ്റമാണ് വന്നതെന്ന് ചിലര്‍ ചോദിക്കുന്നു. കാഴ്‌ച്ചപ്പാടാണ് മാറിയതെന്ന് അവര്‍ക്ക് മറുപടി കൊടുത്തു.സമയബന്ധിതമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വികസിത് സങ്കല്‍പ് യാത്ര ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.