കോഴിക്കോട്: മുസ്ലിം ലീഗിന് മൂന്ന് ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യം യു ഡി എഫില്‍ ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.
ലീഗിന് മൂന്നു സീറ്റിനു അര്‍ഹതയുണ്ട്. പൊന്നാനിയില്‍ താൻ മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടിയാണ് തീരു മാനിക്കേണ്ടതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മൂന്നാം ലോക്സഭാസീറ്റ് വേണമെന്ന ആവശ്യം ചര്‍ച്ചയാക്കി ലീഗ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതികരിച്ചിരുന്നു. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാല്‍ യുഡിഎഫില്‍ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിനിടെ, ലീഗ് നേതാക്കളുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ച് കെ മുരളീധരൻ എംപിയും രംഗത്തെത്തിയിരുന്നു.
മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി പറഞ്ഞു. മുൻപും അവര്‍ക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.