തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്രകോണ്‍ഗ്രസിനിടെ തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് കേസെടുത്തില്ലെന്നും ഇക്കാര്യത്തില്‍ ആരാണ് പൊലീസിനെ തടഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്നും പറഞ്ഞു. ഗവര്‍ണര്‍ക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ലെന്നും തന്റെ സുരക്ഷയില്‍ ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ഒരു തരത്തിലും ഇടപെടാന്‍ സര്‍ക്കാറിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ഭേദഗതി ബില്‍ ഒപ്പുവെക്കില്ലെന്ന സൂചനയും നല്‍കി. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നതെന്നും പക്ഷേ അങ്ങനെയല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാനുളളടത്തോളം സര്‍വകലശാലകളിലെ സ്വേച്ഛധിപത്യം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയാ വര്‍ഗീസിന്റെ നിയമനവും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗ്യതയില്ലാത്ത നിയമനമെന്നാണ് നടപടിയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത്.
മന്ത്രിമാരടക്കമുള്ളവര്‍ യോഗ്യത ഇല്ലാത്തവരെയാണ് പേഴ്‌സണല്‍ സ്റ്റാഫായി നിയോഗിക്കുന്നതെന്നും യോഗ്യതയുള്ളവരെ നിയമിച്ചാല്‍ ഒരു എതിര്‍പ്പും ഉന്നയിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ക്യാംപസ് രഷ്ട്രീയത്തിന് എതിരല്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയക്കാര്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും വിദ്യാര്‍ഥികളുടെ വിലപ്പെട്ട ജീവന്‍ നഷ്ടമാവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി നേരുടാനുറച്ച് സി.പി.എം രംഗത്തിറങ്ങുകയായിരുന്നു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചത്. ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് ബില്ലുകളില്‍ ഒപ്പുവയ്ക്കില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ കൂടിയാണ്. ഒപ്പം മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനം നടക്കുമോയെന്ന ഗവര്‍ണറുടെ ചോദ്യവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് ശക്തമായതോടെ വിവാദ ബില്ലുകള്‍ അനിശ്ചിതത്വത്തിലാവും. സര്‍ക്കാരിനെ ബോധപൂര്‍വം പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നും ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമവഴി തേടുന്നതിനും മടിക്കേണ്ടെന്ന് സി.പി.എം നിലപാട്.
നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ഉടന്‍ അംഗീകാരം നല്‍കില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വേണം പ്രതികരിക്കാനെന്ന മുന്നറിയിപ്പ് മുതല്‍ പക്വതയില്ലെന്ന പരിഹാസം വരെ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയതും കരുതിക്കൂട്ടി തന്നെയാണ്.
ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ ഇനി കാര്യങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടാമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. മറുവശത്ത് ഗവര്‍ണറും ഉറച്ച നിലപാടിലാണ്. ലോകായുക്ത ബില്ലിന് അംഗീകാരം നല്‍കാത്തിടത്തോളം കാലം പഴയ അധികാരം തുടരും. ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഗവര്‍ണര്‍ക്കുമറിയാം. ഒപ്പം കണ്ണൂര്‍ വി.സിക്കെതിരെ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതകളും ഗവര്‍ണര്‍ തേടിയേക്കും.