രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന സംബന്ധിച്ച് ഇന്ന് ചേരുന്ന ഇടതു മുന്നണി യോഗം തീരുമാനമെടുക്കും. ആൻറണി രാജുവിനും അഹമ്മദ് ദേവര്‍ കോവിലിനും പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക. ഈ മാസം 29ന് സത്യപ്രതിഞ്ജ നടത്തുമെന്നാണ് വിവരം.(Ahamed Devarkovil and Antony Raju resigning as ministers)
മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ട് പേര്‍ക്ക് രണ്ടര വര്‍ഷവും,മറ്റ് രണ്ട് പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആൻറണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ്ദേവര്‍ കോവിലും മാറി ഗണേഷ് കുമാറും,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും .മുൻ ധാരണ പ്രകാരമാണെങ്കില്‍ നവംബര്‍ അവസാനം പുനസംഘടന നടക്കേണ്ടതായിരുന്നു. എന്നാല്‍ മന്ത്രിസഭയുടെ കേരള പര്യടനം നടക്കുന്നത് കൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.
നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടത് മുന്നണി കടക്കുന്നത്. ഗണേഷ് കുമാറിൻറെയും,കടന്നപ്പള്ളി രാമചന്ദ്രൻറെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ നടക്കും. ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവര്‍ കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്.