ബംഗളൂരു: ഭട്കലിലെ പള്ളി ബാബരി മസ്ജിദ് പോലെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പി എം.പിക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്.
ഉത്തര കന്നഡയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെയാണ് കേസ്. വിവാദ പ്രസംഗത്തില്‍ വൻ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണു നടപടി.
കുംട്ട പൊലീസാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്‌ഡെയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തത്. വിദ്വേഷ പ്രസംഗം, നാട്ടില്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കല്‍, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കാര്‍വാര്‍ എസ്.പി വിഷ്ണുവര്‍ഷൻ അറിയിച്ചു.
കുംട്ടയിലെ ഒരു ബി.ജെ.പി പരിപാടിയിലായിരുന്നു അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ വിദ്വേഷ പ്രസംഗം. ബാബരി മസ്ജിദ് തകര്‍ത്തതുപോലെ ഭട്കലിലെ ചിന്നഡ പള്ളിയും തകര്‍ക്കുമെന്നായിരുന്നു ഭീഷണി. മാധ്യമങ്ങള്‍ ഇതിനെ ഭീഷണിയായി ചിത്രീകരിച്ചാലും ഒരു പ്രശ്‌നവുമില്ലെന്നും അതു തങ്ങള്‍ ചെയ്തിരിക്കുമെന്നും വെല്ലുവിളി തുടരുന്നു. ഇത് അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ തീരുമാനമല്ലെന്നും ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്നും പ്രസംഗത്തില്‍ ഹെഗ്‌ഡെ വ്യക്തമാക്കി. എന്നാല്‍, അഥു വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ഘടകം.
പ്രസംഗത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കുംട്ട പൊലീസ് സ്വമേധയാ കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ തുടര്‍നടപടികളുണ്ടാകുമെന്നും എസ്.പി വിഷ്ണുവര്‍ഷൻ അറിയിച്ചിട്ടുണ്ട്.