തൊടുപുഴ: എംഡിഎംഎയുടെ ഇന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 42 കോടിയോളം രൂപ വിലമതിക്കുന്ന 42.07 കിലോ എംഡിഎംഎ കേരളത്തില്‍ എത്തിയതായി എക്സൈസ് വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരം കേസുകളും അടുത്തിടെ കൂടിവന്നിട്ടുണ്ട്.
ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇവിടേക്കെത്തുന്നത്. പൊടി, ക്രിസ്റ്റല്‍ രൂപങ്ങളില്‍ ലഭിക്കുന്നതിനാല്‍ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മറ്റ് ലഹരി പദാര്‍ഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എക്സൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെ 3.54 കിലോ എം.ഡി.എം.എ കേരളത്തിലാകെ പിടികൂടിയത്. 2021ല്‍ കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും സൃഷ്ടിച്ച സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഇതിന്‍റെ വിപണനവും ഉപയോഗവും കൂടുതലായിരുന്നു. സുഹൃത്തുക്കളുടെയും വില്‍പനക്കാരുടെയും സമ്മര്‍ദത്തിന് വഴങ്ങി രസത്തിന് ഉപയോഗിച്ച് തുടങ്ങുന്നവര്‍ പിന്നീട് ഇതിന്‍റെ വിപണനക്കാരായി മാറുന്ന പ്രവണതയും കേരളത്തില്‍ കണ്ടുവരുന്നു.