ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മാധ്യമപ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു.
സംഭവം വിവാദമായതോടെയാണ് അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചത്. റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന എല്ലാ ലേഖകരുടേയും, ഫോട്ടോഗ്രാഫര്‍മാരുടേയും, വീഡിയോഗ്രാഫര്‍മാരുടേയും പട്ടിക തയ്യാറാക്കാനും അവരുടെ സ്വഭാവം പരിശോധിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സെപ്റ്റംബര്‍ 29ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശനിലെയും ആകാശവാണിയിലെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഒക്ടോബര്‍ ഒന്നിനകം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം തീരുമാനിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍ കത്തിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് കത്ത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഓഫീസ് അശ്രദ്ധമായി കത്ത് നല്‍കിയതില്‍ ഖേദിക്കുന്നതായും കത്ത് പിന്‍വലിച്ചതായും എല്ലാ മാധ്യമങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതര്‍ പുതുതായി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കി.
പി.ആര്‍.ഡി ശുപാര്‍ശ ചെയ്യുന്ന എല്ലാവര്‍ക്കും പാസുകള്‍ നല്‍കും. ഹിമാചല്‍ പ്രദേശ് പൊലീസ് മേധാവിയും വിവാദത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ കഴിഞ്ഞ മാസം മോദിയുടെ റാലി മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസും എഎപിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.