ഗാന്ധിനഗര്‍ : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്നത് ബാലിശമായ നടപടിയാണെന്ന് ഗുജറാത്ത് സര്‍വകലാശാലയുടെ വാദം.
ആം ആദ്മി ദേശീയ അദ്ധ്യക്ഷനും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണ് വിവരാവകാശനിയമപ്രകാരം മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്ത ഗുജറാത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ബിരുദ വിവരങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍വകലാശാലയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പരാതിക്കാരന് നല്‍കാന്‍ മുന്‍പ് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് 2016ല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഈ കേസിലെ തുടര്‍വാദമാണ് കഴിഞ്ഞ ദിവസം നടന്നത്. കേസ് വിധി പറയുന്നതിനായി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ആരോടെങ്കിലുമുള്ള കണക്കുതീര്‍ക്കാന്‍ വേണ്ടി വിവരാവകാശ നിയമം ഉപയോഗിക്കരുതെന്നും, മോദിയുടെ ബിരുദവിവരങ്ങള്‍ നേരത്തെ പരസ്യമാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
അതേസമയം മോദിയുടെ വിദ്യാഭ്യാസ യോഗ്യത സ്വകാര്യമല്ലെന്നും, പൊതു സ്വഭാവമുള്ളതാണെന്നും കോടതിയില്‍ കേജ്രിവാളിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ വിദ്യാഭ്യാസവിവരങ്ങള്‍ നല്‍കുന്നുണ്ട്, അതിനാല്‍ ഇത് സ്വകാര്യ വിഷയമല്ല. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദവും, ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി രേഖകളില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ആം ആദ്മി പറയുന്നത്.