മലപ്പുറം: സമസ്തയിലെ മുസ്ലിംലീഗ് വിമര്‍ശകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങള്‍.
മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. തലയിരിക്കുമ്ബോള്‍ വാലാടേണ്ടതില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പമാണ് എന്നും അദ്ദേഹം തുറന്നടിച്ചു. പാണക്കാട്ടെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇതാദ്യമായാണ് പാണക്കാട് സാദിഖലി തങ്ങള്‍ സമസ്തയിലെ തന്റെ വിമര്‍ശകര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിക്കുന്നത്. തട്ട വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയതങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി എന്നായിരുന്നു സമസ്തയിലെ ഒരു വിഭാഗം നേതാക്കളുടെ പരാതി.
മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ‘മുഖ്യമന്ത്രിയുടെ ഫോണ്‍ കാള്‍ കിട്ടിയാല്‍ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. സിപിഎമ്മിനോടുള്ള ഇവരുടെ സമീപനമെന്തെന്ന് അവര്‍ പറയണം’ എന്നായിരുന്നു സലാം നടത്തിയ പരാമര്‍ശം. എന്നാല്‍ പി.എം.എ സലാം ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല ഇതു പറഞ്ഞതെന്ന് സലാം വ്യക്തമാക്കിയതാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മുസ്‌ലീം ലീഗിന് സമസ്ത നേതാക്കള്‍ ഒപ്പിട്ട കത്ത് നല്‍കി എന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കത്ത് ഉണ്ടെങ്കില്‍ അത് നേരിട്ട് കൊണ്ടുവരികയാണല്ലോ മാധ്യമങ്ങള്‍ക്ക് കൊടുക്കലല്ലല്ലോ രീതിയെന്നും സാദിഖലി തങ്ങള്‍ ചോദിച്ചു. സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഇതു വരെ മുസ്‌ലീം ലീഗ് സെക്രട്ടറിക്കെതിരെ ഒരു പരാതിയും അവരാരും പറഞ്ഞിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പമാണ്- സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്തയിലെ സിപിഎം അനുകൂലികള്‍ക്കെതിരെ പാണക്കാട്ട് നിന്നുള്ള കടുത്ത വിമര്‍ശനമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഇതേ നിലപാടായിരുന്നു നേരത്തെ പിഎംഎ സലാമും ഉന്നയിച്ചത്. സിഐ.സി ഉള്‍പടെ വിഷയങ്ങളില്‍ പാണക്കാട് കുടുംബം സമസ്തയിലെ നവീകരണവാദികളെ അനുകൂലിക്കുന്നു എന്ന വിമര്‍ശനം മറുവിഭാഗത്തിനുണ്ട്. പല തരത്തിലുള്ള ഒളിയമ്ബുകളും പാണക്കാട് കുടുംബത്തിനെതിരെ ഈ വിഭാഗം ഉന്നയിക്കാറുണ്ടെങ്കിലും പരസ്യമായി ഇതിനോടൊന്നും സാദിഖലി തങ്ങള്‍ പ്രതികരിക്കാറില്ല. ഇതിന് ഘടകവിരുദ്ധമായാണ് തങ്ങളുടെ പ്രതികരണം.
കണ്ണൂര്‍ ധര്‍മടത്ത് മുസ്‌ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി സമസ്തക്കെതിരെ നടത്തിയ പരാമര്‍ശവും പി.എം. സലാമിന്റെ മലപ്പുറത്തെ വാര്‍ത്താസമ്മേളനവും ചൂണ്ടിക്കാട്ടി എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീൻ സംസ്ഥാന ജന. സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ തുടങ്ങി 21 നേതാക്കള്‍ ഒപ്പിട്ട പരാതിയാണ് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലിതങ്ങള്‍ക്ക് നല്‍കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സമസ്ത നേതാക്കള്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരുന്നത്.