പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നരബലിയുടെ ഇരകളായ റോസ്‌ലിയ്ക്കും പത്മയ്ക്കും മുന്‍പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.
എന്നാല്‍ ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് റോസ്‌ലിയെയും പത്മയെയും കുടുക്കിയതെന്നാണ് വിവരം.
ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയെയാണ് ആദ്യശ്രമത്തില്‍ കുടുക്കാന്‍ ശ്രമിച്ചത്. പത്തനംതിട്ട ആനപ്പാറ സ്വദേശിയായ സ്‌ത്രീയില്‍ നിന്ന് ലോട്ടറി മൊത്തമായി വാങ്ങി സ്ത്രീയുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ തിരുമ്മുകേന്ദ്രത്തില്‍ 18,000 രൂപ ശമ്ബളത്തില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരില്‍ എത്തിച്ചു.ആദ്യ ദിവസം ശമ്ബളമായി 1000 രൂപ നല്‍കുകയും ചെയ്തു. രണ്ടാം ദിവസം ജോലി കഴിഞ്ഞ് നില്‍ക്കുകയായിരുന്ന ഇവരെ ലൈലയും ഭഗവല്‍ സിംഗും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അകത്ത് കയറിയതിന് പിന്നാലെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് ഇരുവരും ചേര്‍ന്ന് സത്രീയുടെ കൈ ബന്ധിക്കാന്‍ ആരംഭിച്ചു.
പ്രതികള്‍ ഇരുവരും കാലുകള്‍ ബന്ധിക്കാന്‍ തുടങ്ങുന്നതിനിടെ കയ്യിലെ കെട്ടഴിച്ച് ഇവര്‍ രക്ഷപ്പെട്ടോടുകയായിരുന്നു. ഇതിനിടെ ഷാഫിയുടെ അടിയേറ്റ് നിലത്തുവീണെങ്കിലും ഇവര്‍ പുറത്തുകടന്നു. ഇവരെ അനുനയിപ്പിച്ച് തിരികെയെത്തിക്കാന്‍ ലൈല ശ്രമിച്ചെങ്കിലും സ്ത്രീ വഴങ്ങിയില്ല. പിന്നാലെ ഓട്ടോ വിളിച്ച് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പന്തളത്തെ സ്വകാര്യ ഏജന്‍സി വഴി ലൈലയാണ് രണ്ടാമത്തെ സ്ത്രീയെ വീട്ടിലെത്തിച്ചത്. ഈ സമയത്തായിരുന്നു പ്രതികളുടെ വീട്ടില്‍ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതില്‍ സംശയം തോന്നിയ സ്ത്രീ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം.