അഗളി : വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഗളിയില്‍ മുൻസിഫ് മജിസ്ട്രേട്ട് കോടതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
ഏതാണ്ട് അഞ്ച് കോടിയോളം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ഇവയൊക്കെ സമയ ബന്ധിതമായി തീര്‍പ്പാക്കേണ്ടവരാണ് കോടതിയും ജുഡിഷ്യല്‍ ഉദ്യോഗസ്ഥരുമെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം.
നീതിന്യായവ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. അഭിഭാഷകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നു. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് അഭിഭാഷകര്‍ക്കുള്ള ക്ഷേമനിധി ഫണ്ടിലൂടെ വിരമിക്കുന്ന അഭിഭാഷകര്‍ക്കുള്ള ആനുകൂല്യം 30,000 രൂപയില്‍നിന്ന് 10 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.
ചികിത്സാസഹായം 5,000 രൂപയില്‍നിന്ന് ഒരുലക്ഷം രൂപയായും ഉയര്‍ത്തി. പുതുതായി എൻറോള്‍ ചെയ്യുന്ന അഭിഭാഷകര്‍ക്ക് സ്‌റ്റൈപെന്‍ഡ് ഏര്‍പ്പെടുത്തി. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലിന്റെ തുടര്‍ച്ചയാണ് അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 101 കോടതികള്‍ തുടങ്ങി. നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കെത്താന്‍ നമുക്കാകണം. അട്ടപ്പാടിയിലെ ജനതയുടെ ഉന്നമനത്തിനായി ആരോഗ്യം, കൃഷി, ഭക്ഷ്യ, വൈദ്യുതി തുടങ്ങിയ മേഖലകളിലെല്ലാം സമഗ്രമായ ഇടപെടലുകളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.