തമിഴ്നാട് ഞെട്ടിവിറച്ച ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന ഇരയായിരുന്നു കൗസല്യശങ്കര്.ഇന്നവള്‍ ധീരയായ പോരാളിയാണ്.ദുരഭിമാനത്തെ ആത്മാഭിമാനത്താല്‍ തോല്‍പ്പിച്ച കൗസല്യയുടെ ജീവിതത്തിലൂടെ
അവള് കൗസല്യ ശങ്കര്‍.തമിഴ്നാട് ഞെട്ടിവിറച്ച ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന ഇര.ഇപ്പോള്‍ അവള് ഇരയല്ല പോരാളിയാണ്.ആറുവര്‍ഷം മുമ്ബ് ഏറെക്കുറെ അസ്തമിച്ചുവെന്ന് വിധിയെഴുതിയ കൗസല്യയുടെ ജീവിതം വീണ്ടും ഉദിച്ചുയര്‍ന്ന് നാടിനാകെ പ്രകാശം പരത്തുകയാണ്.ഉദുമല്‍പേട്ടയില്‍ 2016 മാര്‍ച്ച് 13 പട്ടാപ്പകലായിരുന്നു ആ സംഭവം. ശങ്കര്‍ എന്ന അവളുടെ പ്രിയതമന് കണ്മുന്നില് പിടഞ്ഞുമരിച്ച ദിനം.തുടര്‍ന്നുള്ള അവളുടെ ദിനങ്ങള്‍ തുടങ്ങുന്നതും ഒടുങ്ങുന്നതും പടിഞ്ഞാറ് നോക്കിയുള്ള ഒറ്റയിരുപ്പിലായിരുന്നു. ഇന്നവള്‍ ഒരുപാട് മാറി. കണ്ണീര് നിറഞ്ഞു തുളുമ്ബാറായ കണ്ണുകള്‍ക്ക് പകരം തിളക്കവും പ്രതീക്ഷയും ഉള്ള കണ്ണുകളാണ് അവള്‍ക്കിപ്പോഴുള്ളത്. നീളമുള്ള മുടി വെട്ടിയൊതുക്കി. ജാതി വ്യവസ്ഥയ്ക്കെതിരെ കടുത്തഭാഷയില്‍ പലയിടങ്ങളിലും അവള് പ്രസംഗിക്കുന്നു. ദുരഭിമാന കൊലകള്‍ക്കെതിരായ നിയമം എന്ന വലിയ ലക്ഷ്യത്തിനാണവള് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അന്ന് ഒരു വിഷക്കുപ്പിയില്‍ ഒടുക്കാനിരുന്ന കൗസല്യയുടെ ജീവിതം ഇന്ന് ആയിരങ്ങളുടെ പ്രതീക്ഷയാണ്. കണ്മുന്നില് ഭര്‍ത്താവ് ശങ്കര്‍ പിടഞ്ഞു വീണപ്പോള്‍ തുടങ്ങിയ പോരാട്ടമാണ് ആ പെണ്‍കുട്ടിയുടേത്. അതില്‍ നിന്നവള്‍ ഉയിര്‍ത്തെണീറ്റു,സംരംഭകയായി. മാറ്റത്തിന്റെ പുതുവാതിലുകള്‍ മലര്‍ക്കെ തുറന്നു.
ആദ്യം അവള് ശങ്കറിന്റെ കുടുംബത്തെ ഏറ്റെടുത്തു. അതിലൂടെ ആ കുടുംബം മകന് നഷ്ടപ്പെട്ട വേദനയെ സാവകാശം മറന്നു തുടങ്ങി. പകരം പുതിയ മകളെ കിട്ടിയതിന്റെ ആശ്വാസത്തിലായി. കാലക്രമേണ ദുരഭിമാനക്കൊലയ്ക്കെതിരെ നിരന്തമായി പോരാടുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായി കൗസല്യ ശങ്കര്‍ മാറി. സമൂഹത്തിന്റെ ചിന്താഗതിയും മാറാന്‍ തുടങ്ങി. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സമൂഹത്തിലെ ജാതീയത കുറയ്ക്കാനും അവളോടൊപ്പം പലരും ഇറങ്ങിത്തിരിച്ചു.ഇന്നവള്‍ ആയിരങ്ങളുടെ പ്രതീക്ഷ മാത്രമല്ല ,കുറച്ചേറെപ്പേരുടെ അന്നദാതാവുമാണ് . നിശ്ചയദാര്‍ഢ്യവും ഉത്കര്‍ഷേച്ഛയുമുള്ള വനിതയാണ് കൗസല്യ ശങ്കര്‍ എന്നവര്‍ തെളിയിച്ചിരിക്കുന്നു.
തേവര് സമുദായത്തിന്റെ സ്വാധീനകേന്ദ്രമായ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കൗസല്യ ഉന്നത വിദ്യാഭ്യാസത്തിനായി പൊള്ളാച്ചിയിലെ പി എ കോളേജിലേക്ക് എത്തുന്നതോടെയാണ് കഥ മാറിമറിയുന്നത്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ദേവേന്ദ്ര കുല വെള്ളാളര്‍ സമുദായത്തില്‍പ്പെട്ട ശങ്കര്‍ എന്ന സഹപാഠിയുമായി അവള് പ്രണയത്തിലായി. തേവര് സമുദായവുമായി നിരന്തരം സംഘര്ഷത്തിലേര്പ്പെടുന്നവരാണ് ദേവേന്ദ്ര കുല വെള്ളാളര്‍ സമുദായം . അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രണയം കൗസല്യയുടെ വീട്ടുകാര്‍ നിഷേധിച്ചു. ശങ്കറിന്റെ കുടുംബം സാമ്ബത്തികമായും മെച്ചപ്പെട്ടതായിരുന്നില്ല. അയാളുടെ അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണ് മകനെ പഠിപ്പിച്ചിരുന്നത്. മകളുടെ പ്രണയം ഒരു ദളിതനോടാണെന്ന് അറിയുകയും അയാള്‍ ഒരു പണക്കാരന് അല്ലെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ ക്രൂരമര്‍ദ്ദനങ്ങള്‍ ആണ് കൗസല്യയ്ക്ക് വീട്ടില്‍ നിന്നും നേരിടേണ്ടി വന്നത്. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായതോടെ തങ്ങളുടെ പ്രണയത്തില്‍ വിശ്വസിച്ചിരുന്ന കൗസല്യയും ശങ്കറും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തന്റെ ഗ്രാമവും വീടും വീട്ടുകാരെയും പഠനവും ഉപേക്ഷിച്ച് കൗസല്യ ശങ്കറിന്റെയൊപ്പം താമസമാക്കി.
ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ പണത്തിന് അവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന കൗസല്യയുടെ പഠനം മുടങ്ങി. കുടുംബത്തിലെ ഒരാളുടെയെങ്കിലും പഠനം സുരക്ഷിതമാവാന്‍ അവള് അവിടെ അടുത്തുള്ള ഇഷ്ടിക കളത്തില്‍ ജോലിക്ക് പോയി.
ശങ്കറിനു കോളേജ് ഡേയ്ക്ക് ധരിക്കാന്‍ ഒരു പുതിയ ഷര്‍ട്ട് വാങ്ങാന്‍ ഉദുമല്‍പേട്ട ടൗണിലേക്ക്പോയ ആ ദമ്ബതികളെ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചു. നടുറോഡില്‍ ജനങ്ങള്‍ നോക്കിനില്‍ക്കെ ശങ്കര്‍ വെട്ടേറ്റ് മരിച്ചു വീണു. ഗുരുതര പരിക്കുകളോടെ കൗസല്യ ആശുപത്രിയിലുമായി. ഈ ദുരഭിമാനക്കൊല തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കി. ആശുപത്രി കിടക്കയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത് കൗസല്യയിലെ പോരാളിയായിരുന്നു. ഈ കൊലയില്‍ പങ്കാളിയായ തന്റെ അച്ഛന് അടക്കമുള്ളവരെ അവള് നീതിപീഠത്തിനു മുന്നില്‍ എത്തിച്ചു.കേസില്‍ കൗസല്യ വിജയിച്ചു. അച്ഛന് പി.ചിന്നസാമി അടക്കം ആറുപേര്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. തെളിവുകള്‍ പര്യാപ്തമല്ലെന്നു ചൂണ്ടികാട്ടി ചിന്നസാമിയുടെ ശിക്ഷ പിന്നീട് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ബാക്കിയുള്ളവര്ക്കള്ള കഠിന തടവ് ശരിവയ്ക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ മരണശേഷവും അയാളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞ കൗസല്യ, ശങ്കറിന്റെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു . ദളിത് സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക, ദുരഭിമാനക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയ പോരാട്ടങ്ങളുമായി അവള് ഈ രംഗത്ത് സജീവമായി. അങ്ങനെ ജാതിവ്യവസ്ഥയ്ക്കെതിരായി പോരാടുന്ന കരുത്തുള്ള പെണ്ണായവള്‍ മാറി.
ചെറുപ്പത്തില്‍ തന്നെ നാടന്‍ കലകളോട് അവള്‍ക്ക് പ്രിയമുണ്ടായിരുന്നു. പറൈ സംഗീതജ്ഞനും തമിഴ്നാട് പെരിയാര്‍ ദ്രാവിഡകഴകം പ്രവര്‍ത്തകനുമായ ശക്തിയോടും അയാളുടെ അമ്മയോടും ഒപ്പം അവള് തന്റെ ജീവിതം പുനഃരാരംഭിച്ചു.
ദുരഭിമാന കൊലക്കെതിരെ ശബ്ദമുയര്‍ത്തിയ കൗസല്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി കൊടുത്തെങ്കിലും ആ ജോലിയില്‍ അവള് തൃപ്തയായിരുന്നില്ല. സര്‍ക്കാര്‍ ജോലിയിലിരുന്നാല് താന്‍ തുടങ്ങിയ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമെന്ന് അവള് മനസ്സിലാക്കി. സ്വന്തമായി അധ്വാനിച്ച്, ജീവിക്കാനുള്ള പണം കണ്ടെത്തണമെന്നും ഒരു സംരംഭക ആകണമെന്നും തീരുമാനിച്ച് അവള് തനിക്ക് കിട്ടിയ ജോലി ഉപേക്ഷിച്ചു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 25 ാം തീയതി ഞായറാഴ്ച കൗസല്യയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. അവളൊരു സംരംഭകയായി തുടക്കം കുറിച്ച ദിനം. കോയമ്ബത്തൂര്‍ വെള്ളാലൂരില്‍ ’ഷാ ഫാമിലി സലൂണ്‍”എന്ന പേരില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ കൗസല്യ തുടങ്ങി. മലയാളത്തിന്റെ പ്രിയ നടി പാര്‍വതി തിരുവോത്താണ് ആ സലൂണ്‍ ഉദ്ഘാടനം ചെയ്തത്. ബിഎസ്സി വരെ പഠിച്ച ഒരാളോട് എന്തിനാണ് ഒരു സാധാരണ സലൂണ്‍ പോലെയുള്ള ജോലികള്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ’എനിക്ക് ആ ജോലി ചെയ്യാനാണ് ഏറെ ഇഷ്ടമെന്നും അതിലൂടെ ഒരു സംരംഭകയാകുമെന്നും” അവള് മറുപടി പറയും.
( ലേഖികയുടെ ഫോണ്‍:9496690371)
മനുഷ്യര്‍ക്ക് എന്തിനാണ് ജാതി?
സലൂണിന്റെ ഉദ്ഘാടനശേഷം കൗസല്യ കേരളകൗമുദിയുമായി സംസാരിച്ചു.
പാര്‍വതിയെ വിളിക്കാനുണ്ടായ കാരണം?
പാര്‍വതി തിരുവോത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്.അവരുടെ പേരിനൊപ്പം ഉള്ള ജാതിവാല് മാറ്റിയതിനുശേഷമാണ് ഞാന്‍ അവരെ കൂടുതല്‍ ആരാധിക്കാന്‍ തുടങ്ങിയത്. അവര്‍ കൈകാര്യം ചെയ്യുന്ന റോളുകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ക്കും സമൂഹത്തിനും വേണ്ടിയുള്ളതാണല്ലോ. അത്തരം കഥകള്‍ തിരഞ്ഞെടുക്കാനുള്ള അവരുടെ കഴിവിനോടും എനിക്ക് ബഹുമാനമാണ്.ഒപ്പം സിനിമാ മേഖലയില്‍ സ്ത്രീകളുടെ അവകാശത്തിനായി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടിയാണവര്‍. അതിലും ഒരുപാട് സന്തോഷമുണ്ട്.
സമൂഹവും ജാതിയും?
മനുഷ്യര്‍ക്ക് എന്തിനാണ് ജാതി? എന്തിനാണ് ജാതി അടയാളങ്ങള്‍? അവയെല്ലാം ഈ സമൂഹത്തില്‍ നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജാതി ഉണ്ടാക്കുന്ന കുറേ അധികം പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പാഴ് നിയമങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ അത്തരം പ്രശ്നങ്ങളെ ഒരു തുറന്ന പോരാട്ടത്തിലൂടെ അതിജീവിക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. മുന്‍പത്തെ അപേക്ഷിച്ച് ഒരുപാട് പിന്തുണ ഇന്നത്തെ സമൂഹം നല്‍കുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ബ്യൂട്ടി സലൂണ്‍ തുടങ്ങുമ്ബോള്‍?
ഗവണ്മെന്റില് ജോലി ചെയ്യുമ്ബോള്‍ മറ്റു കാര്യങ്ങളില്‍ ശ്രദ്ധ തിരിക്കാനാവില്ല. പ്രത്യേകിച്ചും ട്രസ്റ്റ് പോലെയുള്ളവയില്‍. മാത്രമല്ല ഒരു സംരംഭക ആകണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. ഒരു സലൂണ്‍ തുടങ്ങുമ്ബോള്‍ സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാള്‍ കുറച്ച് സ്ത്രീകള്‍ക്ക് ജോലി നല്കാന് കഴിയുമെന്നാണ് ഞാന്‍ ചിന്തിച്ചത്. അതാണ് ഏറെ സന്തോഷം നല്‍കുന്നതും. ഇന്നത്തെ കാലത്ത് സ്വയം ജോലി ചെയ്ത് അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന ഒട്ടേറെ സ്ത്രീകളെ നമുക്കറിയാം.
ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ ബ്യൂട്ടി സലൂണ്‍ ആണോ?
അതെ, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ബ്യൂട്ടി സലൂണ്‍ ആണിത്. വിവിധ രീതിയിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും സ്ത്രീകള്‍ക്കും ജോലി നല്കി ഈ സംരംഭത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്.
കുടുംബം?
ഞാനിപ്പോള്‍ ശക്തിയുടെയും അമ്മയുടെയും ഒപ്പമാണ്. ശങ്കറിന്റെ അമ്മയും മുത്തച്ഛനും ഇപ്പോള്‍ ഇല്ല. സഹോദരന്മാര് വിവാഹം കഴിച്ചു.
ജാതിമാറി വിവാഹം കഴിച്ചെന്ന പേരില്‍ ഏറെ പേരാണു പീഡിപ്പിക്കപ്പെടുന്നത് . അവര്‍ക്കു രക്ഷകയായി ഞാനുണ്ടാകും. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവന്‍ സ്ത്രീകളും. കുറച്ചു സ്ത്രീകള്‍ക്ക് ജോലി നല്കാന് കഴിയുന്നതാണ് ഏറെ സന്തോഷമെന്ന് കൗസല്യ പറയുമ്ബോള്‍ അവളുടെ കണ്ണുകളില്‍ തിളങ്ങുന്നത് ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ അല്ല പകരം ഭാവികാലത്തിന്റെ പ്രതീക്ഷകളും ആത്മാഭിമാനത്തിന്റെ ഉയര്‍ന്ന ചിന്തകളുമാണ്.