അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി പദവിയില്‍ ആശയക്കുഴപ്പം. മണിക് സാഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പിച്ചെങ്കിലും പ്രതിമ ഭൗമിക്കിന് വേണ്ടിയും ചരടുവലി ശക്തമായിരിക്കുകയാണ്.
കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ബി.ജെ.പി നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ചേരും. അതിനിടെ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങള്‍ തുടരുകയാണ്.
ത്രിപുരയില്‍ ഗവര്‍ണറെ മുഖ്യമന്ത്രി മണിക് സാഹ രാജിക്കത്ത് കൈമാറിയപ്പോഴും പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചില്ല. ഔദ്യോഗിക പ്രഖ്യാപനം ബി.ജെ.പി കേന്ദ്ര നിരീക്ഷകരടക്കം പങ്കെടുക്കുന്ന തിങ്കളാഴ്ചത്തെ നിയമസഭാകക്ഷി യോഗത്തിലുണ്ടാകും. ആഭ്യന്തര കലഹങ്ങളില്‍ ആടിയുലഞ്ഞ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചതാണ് മണിക് സാഹയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്.
ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരം ബി.ജെ.പി പാഴാക്കരുതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. മന്ത്രിസഭയില്‍ പുതുമുഖങ്ങളും ചെറുപ്പക്കാരും എത്തും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 52 സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ആക്രമണങ്ങളെ അപലപിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പി അഴിച്ചുവിട്ടത് ക്രൂരമായ അക്രമ പരമ്ബരയാണെന്നും തെരഞ്ഞെടുപ്പുകളില്‍ എല്ലായ്‍പ്പോഴും വിജയികളും പരാജിതരും ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.