ന്യൂഡല്‍ഹി: റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പു കമ്മിഷണറായി തിരക്കിട്ട് നിയമിച്ച നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതി.
നാല് പേരില്‍ നിന്ന് എങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത് എന്നും ഒഴിവ് വന്ന മേയ് 15 മുതല്‍ നവംബര്‍ 18 വരെ എന്തു ചെയ്തുവെന്നു പറയാമോ എന്നും കോടതി ആരാഞ്ഞു.
അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള കേന്ദ്ര നീക്കം പരിശോധിക്കവെ ജസ്റ്റിസ് കെ.എം ജോസഫ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് കേന്ദ്ര സര്‍ക്കാരിനോട് ഈ നിര്‍ണായക ചോദ്യങ്ങള്‍ ചോദിച്ചത്. “നിയമ മന്ത്രാലയം നാലു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി, ഫയല്‍ നീക്കിയത് നവംബര്‍ 18ന്. അന്നു തന്നെയാണ് പ്രധാനമന്ത്രിയും പേര് നിര്‍ദേശിച്ചത്. ഇതില്‍ ഏറ്റുമുട്ടലിനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. നടപടി തുടങ്ങിയതും പൂര്‍ത്തിയായതും ഒരേ ദിവസം. 24 മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി?” കോടതി ചോദിച്ചു.
എന്നാല്‍ അരുണ്‍ ഗോയലിന്‍റെ യോഗ്യതയെയല്ല, നിയമന പ്രക്രിയയെയാണ് ചോദ്യം ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗോയലിന്‍റെ നിയമന രേഖകള്‍ ഹാജരാക്കാനുള്ള നിര്‍ദ്ദേശത്തെ കേന്ദ്രം മുന്‍ ദിവസം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ എല്ലാം ശരിയായാണ് നടന്നത് എന്ന് ഉറപ്പാക്കാന്‍ രേഖകള്‍ ആവശ്യമാണെന്ന് കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമന നടപടികളില്‍ പരിഷ്കാരം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേ, ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഈ വിഷയം ഉന്നയിച്ചത്.