ബെംഗളുരു: സിദ്ധരാമയ്യ തന്നെയാണ് കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രി എന്ന സൂചന വന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഈ വിഷയത്തില്‍, ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി കഴിഞ്ഞു. മുഖ്യമന്ത്രിപദം മോഹിക്കുന്ന സിദ്ധരാമയ്യയുമായും, ഡി കെ ശിവകുമാറുമായും പ്രത്യേകം ചര്‍ച്ച നടത്തി. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയുമായി കൂടിയാലോചിച്ച് ഖാര്‍ഗെ തീരുമാനിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഷിംലയില്‍ നിന്ന് സോണിയ നാളെ മടങ്ങിയ ശേഷമാകും ഇക്കാര്യത്തില്‍ ചര്‍ച്ച. പ്രഖ്യാപനം നാളയേ ഉണ്ടാകുവെന്നും ബെംഗളൂരുവില്‍ തന്നെ അതറിയിക്കുമെന്നുമാണ് വിവരം.
സിദ്ധരാമയ്യ, ഡല്‍ഹിയില്‍ ഖാര്‍ഗെയുമായും, കെ സി വേണുഗോപാലുമായും ചര്‍ച്ച നടത്തി.ഡി കെ ശിവകുമാറും ഡല്‍ഹിയില്‍ ഖാര്‍ഗെ അടക്കം നേതാക്കളെ കണ്ടു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വീണ്ടും ചേര്‍ന്ന് മുഖ്യമന്ത്രിയെ അടുത്തദിവസം പിസിസി അധ്യക്ഷന്‍ ബെംഗളൂരുവില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. സത്യപ്രതിജ്ഞാ തീയതി നിയുക്ത മുഖ്യമന്ത്രി തീരുമാനിക്കും.
രണ്ടു ടേം വ്യവസ്ഥയിലാണ് മുഖ്യമന്ത്രി സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെന്നാണ് വിവരം. ആദ്യം ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ മൂന്ന് വര്‍ഷം ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡി.കെ.ശിവകുമാറിനെ ഏതുരീതിയില്‍ സര്‍ക്കാരിന്റെ ഭാഗമാക്കുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. ഡി.കെ.ശിവകുമാറിനേയും ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലിനേയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കെന്നത് ഡികെയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി പദത്തിനായി ഡികെയും അവകാശവാദം ഉന്നയിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഡികെയും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലെത്തിയ ഡികെ, ‘പാര്‍ട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് പാര്‍ട്ടി നല്‍കും’ എന്ന് പ്രതികരിച്ചിരുന്നു. എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയത്. സിദ്ധരാമയ്യ ഇന്നലെ ഡല്‍ഹിയിലെത്തി.
അതേസമയം കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകളാണ് രണ്ട് ദിവസമായി നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഖാര്‍ഗെ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. കെ.സി.വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് വൈകിട്ടുതന്നെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൈക്കൊള്ളുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. കര്‍ണാടകയില്‍ പാര്‍ട്ടി നിയോഗിച്ച നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തിങ്കളാഴ്ച രാത്രി തന്നെ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും മാത്രമല്ല, വിവിധ സമുദായങ്ങളും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിച്ച് ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചത്.
ലിംഗായത്ത് വിഭാഗത്തില്‍പ്പെടുന്ന 34 എംഎല്‍എമാരാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്. ബിജെപിയെ പിന്തുണച്ചിരുന്ന ലിംഗായത്ത് വിഭാഗം ഇത്തവണ കോണ്‍ഗ്രസിനു വോട്ട് ചെയ്തതാണ് ഇത്രയും വലിയ വിജയത്തിന് കാരണമെന്നും അതുകൊണ്ടുതന്നെ ലിംഗായത്ത് സമുദായത്തില്‍നിന്ന് മുഖ്യമന്ത്രി വേണമെന്നും വീരശൈവ മഹാസഭ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള 46 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 34 പേര്‍ ജയിച്ചെന്ന കാര്യം കത്തില്‍ എടുത്തുപറയുന്നുണ്ട്. ഇത്തവണ ദാവണഗിരിയില്‍നിന്നു ജയിച്ച തൊണ്ണൂറ്റൊന്നുകാരനായ ശമനുരു ശിവശങ്കരപ്പ ആണ് കര്‍ണാടകയിലെ ഏറ്റവും പ്രായം കൂടിയ എംഎല്‍എ. അദ്ദേഹമാണ് വീരശൈവ മഹാസഭയുടെ പ്രസിഡന്റ്. മാത്രമല്ല, മറ്റ് 50 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ ലിംഗായത്ത് സമുദായം പ്രധാന പങ്കുവഹിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയിലെ ജനസംഖ്യയില്‍ 17 ശതമാനമാണ് ലിംഗായത്തുകള്‍. 100 സീറ്റുകളില്‍ ഇവര്‍ നിര്‍ണായകഘടകമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും പിന്തുണതേടി ലിംഗായത്ത് നേതാക്കളെ സമീപിക്കാറുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലും സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിനു വേണ്ടിവരുമെന്ന സൂചനയും മഹാസഭ ഖര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ നല്‍കുന്നു. അതികൊണ്ടുതന്നെ, ഇത്തവണ എംഎല്‍എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിസ്ഥാനം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.