ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് എന്‍ വി രമണ വിരമിച്ച ഒഴിവിലാണ് ലളിതിന്‍റെ നിയമനം. നവംബര്‍ 8 വരെ ആണ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി പ്രവര്‍ത്തിക്കുക.
അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയായിരുന്നു ബാറില്‍ നിന്ന് നേരിട്ട് ചീഫ് ജസ്റ്റിസായ ആദ്യത്തെയാള്‍. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്ബ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു.
ജസ്റ്റിസ് ലളിത് സുപ്രീം കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ രണ്ട് തവണ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മെയ് മാസത്തില്‍ ലളിത് ജെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ (NALSA) എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിതനായിരുന്നു.
മഹാരാഷ്ട്രയില്‍ ജനിച്ച ജസ്റ്റിസ് യു.യു. ലളിത് 1983-ലാണ് അഭിഭാഷകജോലി ആരംഭിച്ചത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ മുന്‍ അഡീഷണല്‍ ജഡ്ജി യു.ആര്‍. ലളിതിന്റെ മകനാണ്. 1985 വരെ ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത ലളിത് 1986 ല്‍ ഡല്‍ഹിയിലേക്ക് മാറി. 2004ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. ക്രിമിനല്‍ നിയമത്തില്‍ അനുഭവപരിചയമുള്ള അദ്ദേഹം നിരവധി പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടിയും ഹാജരായിട്ടുണ്ട്. 2ജി അഴിമതിക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍ ലളിതിന്റെ സുപ്രധാന വിധികളില്‍ ഒന്നായിരുന്നു മുത്തലാഖ് നിര്‍ത്തലാക്കാനുള്ള ഉത്തരവ്. 2017 ലായിരുന്നു വിധി പ്രസ്താവിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് വേണ്ടി അദ്ദേഹം ഹാജരായിരുന്നു. അതിനാല്‍ അയോധ്യ കേസ് വിചാരണയില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു.