ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിലപാടെടുത്ത ജസ്റ്റിസ് എസ്. മുരളീധറിനെതിരെ പ്രതികാര നടപടികള്‍ തുടര്‍ന്ന് കേന്ദ്രം.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രിം കോടതി കൊളീജിയം നിര്‍ദേശിച്ച ജസ്റ്റിസ് എസ്. മുരളീധരന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. സെപ്തംബര്‍ 28ന് കൊളീജിയം നല്‍കിയ പട്ടികയിലെ മറ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സ്ഥലമാറ്റം അംഗീകരിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുരളീധറിന്റെ കാര്യത്തില്‍ മാത്രം ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല. ജസ്റ്റിസ് പങ്കജ് മിത്തല്‍ ജസ്റ്റിസ് മുരളീധര്‍ എന്നിവര്‍ക്കാണ് കൊളിജിയം സ്ഥലം മാറ്റം ശുപാര്‍ശ ചെയ്തത്. യഥാക്രമം രാജസ്ഥാന്‍, മദ്രാസ് ഹൈക്കോടതി ജഡ്ജുമാരായിട്ടായിരുന്നു സ്ഥലം മാറ്റം. ഇതില്‍ ജസ്റ്റിസ് പങ്കജ് മിത്തലിന്റെ സ്ഥലം മാറ്റം അംഗീകരിച്ച കേന്ദ്രം ജസ്റ്റിസ് മുരളീധറിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് അന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മുരളീധര്‍ നടത്തിയ വിധികളും നിരീക്ഷണങ്ങളും വ്യാപക ശ്രദ്ധ നേടിയിരുന്നു. ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് മുരളീധര്‍ പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയിലെ പ്രമുഖ നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹം നടപടിക്ക് ഉത്തരവിട്ടത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പൊലിസിനെതിരേയും ജസ്റ്റിസ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കലാപത്തിന് മുമ്ബ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ് കാണാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
രാജ്യത്ത് 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കാനാകില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ മുന്നറിയിപ്പോ നിര്‍ദേശങ്ങളോ കൂടാതെ മുരളീധറിനെ സ്ഥലം മാറ്റുകയായിരുന്നു.
ഫെബ്രുവരി 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ഡല്‍ഹിയില്‍ കലാപം നടക്കുന്നത്. 53 ജീവനുകളാണ് ഇതില്‍ നഷ്ടപ്പെട്ടത്. മുസ്‌ലിം മതവിഭാഗത്തില്‍ പെട്ടവരായിരുന്നു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.
ഫെബ്രുവരി 26നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് നടപടിക്ക് ജസ്റ്റിസ് ഉത്തരവിട്ടത്. അന്ന് രാത്രിയോടെയാണ് പഞ്ചാബ്ഹരിയാന കോടതിയില്‍ നിന്നും ഒഡീഷ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി പണിമുടക്കും നടത്തിയിരുന്നു. എന്നാല്‍ 2020 ഫെബ്രുവരി 12ന് തന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചിരുന്നെന്നും സാധാരണയായ നടപടി മാത്രമാണ് നടന്നതെന്നുമായിരുന്നു അന്ന് സര്‍ക്കാറിന്റെ മറുപടി.
അഭിഭാഷക ജോലി ആരംഭിച്ച സമയം മുതല്‍ ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേണ്ടി നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് മുരളീധര്‍ ഭോപ്പാല്‍ ദുരന്തത്തിലെയും നര്‍മദ കുടിയൊഴിപ്പിക്കലിലെയും ഇരകള്‍ക്ക് വേണ്ടി കോടതിയിലെത്തിയതോടയാണ് ശ്രദ്ധേയനാകുന്നത്.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് വിധിച്ച ജീവപര്യന്തം, 1987ല്‍ ഹാഷിംപുരയിലെ 42 മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ പൊലിസുകാര്‍ കുറ്റക്കാരാണെന്ന് വിധിച്ചത് തുടങ്ങിയവയാണ് ജസ്റ്റിസ് പദവിയിലെത്തിയ ശേഷം അദ്ദേഹം നടത്തിയ സുപ്രധാന വിധികള്‍. സ്വവര്‍ഗാനുരാഗത്തെ കുറ്റകരമല്ലാതാക്കിയ 2009ലെ ഹൈക്കോടതി ബെഞ്ചിലും മുരളീധര്‍ അംഗമായിരുന്നു.