ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒ പുതിയ വാണിജ്യ വിക്ഷേപണത്തിന് ഒരുങ്ങുന്നു.
സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവവും ആറ് ചെറു ഉപഗ്രഹങ്ങളും വഹിച്ച് ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനം അഥവാ പിഎസ്‌എല്‍വി ബുധനാഴ്ച കുതിച്ചുയരും.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തില്‍ നിന്നാണ് പിഎസ്‌എല്‍വി സി56 വിക്ഷേപണം നടക്കുക. 361.9 കിലോഗ്രാം ഭാരമുള്ള സിംഗപ്പൂരിന്റെ ഡിഎസ്-സാര്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് പിഎസ്‌എല്‍വിയുടെ പ്രധാന ചുമതല. ഇതിനോടൊപ്പം തന്നെ ആര്‍ക്കേഡ്, വെലോക്‌സ്-എഎം, ഓര്‍ബ്-12 സ്‌ട്രൈഡര്‍ എന്നിങ്ങനെയുള്ള ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ-2, സ്‌കൂബ്-2, നുല്ലോണ്‍ എന്നിങ്ങനെയുള്ള കുഞ്ഞൻ ഉപഗ്രഹങ്ങളെയും റോക്കറ്റ് വഹിക്കുന്നുണ്ട്. മൂന്ന് മുതല്‍ 23.58 കിലോഗ്രാം വരെ ഭാരമുള്ളവയാണ് ഈ കുഞ്ഞൻ ഉപഗ്രഹങ്ങള്‍.
സിംഗപ്പൂര്‍ ഭരണകൂടവും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സിഎസ്-സാര്‍ വിക്ഷേപിക്കുന്നത്. സിംഗപ്പൂരിന്റെ ടെലിയോസ്-2, ല്യൂംലൈറ്റ്-4 എന്നിങ്ങനെയുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇതിന് മുമ്ബ് നടന്ന പിഎസ്‌എല്‍വി വിക്ഷേപണം. ഏപ്രിലില്‍ നടന്ന വിക്ഷേപണത്തില്‍ റോക്കറ്റിന്റെ മുകള്‍ഭാഗം പരീക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള ചെറു നിലമായി ബഹിരാകാശത്ത് തുടരുകയും ചെയ്തു.