തിരുവനന്തപുരം: ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി സസ്പെൻഡ് ചെയ്തു.
പോസ്കോ കേസില്‍പ്പെട്ട പെരുമ്ബാവൂര്‍ യൂനിറ്റിലെ കണ്ടക്ടര്‍ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
16 വയസുള്ള വിദ്യാര്‍ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പൊലീസില്‍ വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാല്‍ കഴിഞ്ഞമാസം 23 മുതല്‍ ജോലിക്ക് ഹാജരായിട്ടുമില്ല. ബസില്‍ യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഡ്യൂട്ടിക്കിടയില്‍ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞമാസം 23 ന് കൊല്ലം -കായംകുളം സര്‍വീസില്‍ 25 യാത്രക്കാര്‍ മാത്രമുള്ളപ്പോള്‍ ഒരു യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കാതെ സൗജന്യയാത്ര അനുവദിച്ച പുനലൂര്‍ യൂനിറ്റിലെ കണ്ടക്ടര്‍ അനില്‍ ജോണിനേയും, ഈ മാസം 11 ന് കോതമംഗലം യൂനിറ്റിലെ ജീവനക്കാരുടെ മുറിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ കണ്ടക്ടര്‍ വിഷ്ണു എസ് നായരേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സെപ്തംബര്‍ 19 ന് പന്തളം പോളിടെക്നിക് കോളജില്‍ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനായി ഹരിപ്പാട് നിന്നും ബസില്‍ കയറി ചന്തിരൂര്‍ ഹൈസ് സ്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങണമെന്ന് കണ്ടക്ടറോട് വിദ്യാര്‍ഥി ആവശ്യപ്പെട്ടിട്ടും കണ്ടക്ടര്‍ നിര്‍ത്താതെ വന്നപ്പോള്‍ വിദ്യാര്‍ത്ഥി സ്വയം ബെല്ലടിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ കണ്ടക്ടര്‍ അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയാല്‍ മതിയെന്ന് ഡ്രൈവറോട് പറയുകയും തുടര്‍ന്ന് ബസിന്റെ നമ്ബര്‍ ഫോട്ടോ എടുക്കാൻ ശ്രമിച്ച വിദ്യാര്‍ഥിയുടെ കോളറില്‍ കണ്ടക്ടര്‍ പിടിച്ച് വലിക്കുകയും അപമര്യാതയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടര്‍ ബി. വിജയൻപിള്ളയേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.