കഴിഞ്ഞ ആഗസ്റ്റ് വരെ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായിരുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുഹമ്മദ് സലീം മിയ ഭായ് എന്ന എം.എം.
ശൈഖ് ഈ മാസം 20ന് എഴുതിയ രാജിക്കത്തിനു പിറകെ പോയാല്‍ ഗുജറാത്തില്‍ ‘ആപ്പി’ന് എന്തു സംഭവിച്ചുവെന്ന് അറിയാം. ആകാശവാണിയില്‍നിന്ന് ഗ്രൂപ് എ ഓഫിസറായി 2013ല്‍ വിരമിച്ച് പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ സംശുദ്ധ രാഷ്ട്രീയത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എം.എം. ശൈഖിനെ കാണാന്‍ അഹ്മദാബാദിലെ ആശ്രം റോഡിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് എത്തിയപ്പോള്‍ ആളവിടെയില്ല. ശൈഖിന്റെ തട്ടകമായ കച്ചില്‍ ചെന്നാല്‍ കാണാമെന്ന് പറഞ്ഞ് പാര്‍ട്ടിയുടെ സംസ്ഥാന ഓഫിസില്‍നിന്നുതന്നെയാണ് അദ്ദേഹത്തിന്റെ നമ്ബര്‍ തന്നത്. എന്നാല്‍, ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ ഓഫിസിലാണ് ശൈഖിനെ കണ്ടത്. സ്വന്തം ചെലവില്‍ ശൈഖ് ‘ആപ്പി’നായി ഒരുക്കിയ ഓഫിസാണിത്. ഒരാഴ്ച മുമ്ബ് സംസ്ഥാന നേതൃത്വത്തിന് അയച്ചതെന്ന് പറഞ്ഞ് രാജിക്കത്ത് അദ്ദേഹം കാണിച്ചുതന്നു. ആം ആദ്മി പാര്‍ട്ടിയുടെ പേരും ചിഹ്നവും ആലേഖനംചെയ്ത ബോര്‍ഡിനു മുന്നിലിരുന്ന് സംസാരം തുടങ്ങിയ ശൈഖ് സ്വന്തം കാശുമുടക്കി വാങ്ങിയ ‘ആപ്പി’ന്റെ പ്രചാരണ സാമഗ്രികള്‍ തൊട്ടടുത്ത കസേരയിലുണ്ട്. ഏറെ ഹൃദയവേദനയോടെയാണ് തനിക്ക് ഇതെഴുതേണ്ടിവന്നതെന്ന് പറഞ്ഞ് ഈ മാസം 22ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശൈഖ് പാര്‍ട്ടിക്ക് സംഭവിച്ച പരിണാമം വിശദീകരിച്ചു.
”മുസ്‍ലിമെന്നോ ഹിന്ദുവെന്നോ വേര്‍തിരിവില്ലാതെ എല്ലാവരും പാര്‍ട്ടിയിലേക്കു വന്നുകൊണ്ടിരുന്ന ഗുജറാത്തില്‍ ഡല്‍ഹിയിലെ മന്ത്രി ഗോപാല്‍ റായിക്കായിരുന്നു ചുമതല. ഒട്ടും വിവേചനം കാണിക്കാതെ അദ്ദേഹം എല്ലാവരെയും പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്തിയിരുന്നു. ശാരീരിക പ്രയാസം പരിഗണിച്ച് റായിയെ മാറ്റി പകരം ഗുലാബ് സിങ് യാദവിന് ചുമതല നല്‍കി. അതിനുശേഷം നടന്ന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ പാര്‍ട്ടിക്ക് 27 കൗണ്‍സിലര്‍മാരെ കിട്ടിയതാണ് വഴിത്തിരിവായത്. സൂറത്തില്‍ പാര്‍ട്ടിയുടെ വിജയത്തിന് കാരണക്കാര്‍ പാട്ടീദാര്‍ നേതാക്കളായ ഗോപാല്‍ ഇറ്റാലിയയും മനോജ് സൂറട്ട്യയും ആണെന്ന് വിലയിരുത്തി ആപ് പിന്നീട് നടന്ന ഗാന്ധിനഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ചുമതലയും സ്ഥാനാര്‍ഥിനിര്‍ണയത്തിനുള്ള അധികാരവും അവര്‍ക്കു നല്‍കി. മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ മുസ്‍ലിം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു. എന്നാല്‍, ഒരു മുസ്‍ലിമിനെയും സ്ഥാനാര്‍ഥിയാക്കരുതെന്നും അവര്‍ മത്സരിച്ചാല്‍തന്നെ മുസ്‍ലിംകളുടെപോലും വോട്ടുകിട്ടില്ലെന്നും താനും ആബിദ് മേമനും അടക്കമുള്ളവരുടെ മുഖത്ത് നോക്കി ഗോപാല്‍ ഇറ്റാലിയ തുറന്നടിച്ചു. ഇതാണ് സൂറത്തില്‍നിന്നുള്ള തന്റെ അനുഭവമെന്നും അതിനാല്‍ ഗാന്ധിനഗറിലും മുസ്‍ലിം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും തീര്‍ത്തുപറഞ്ഞ് ബി.ജെ.പിയെ അനുകരിച്ചും അതിന്റെ ആദര്‍ശം സ്വീകരിച്ചും ഗോപാല്‍ ഇറ്റാലിയ ആം ആദ്മി പാര്‍ട്ടിയെ ഗുജറാത്തില്‍ വഴിനടത്തി തുടങ്ങി. ഗുജറാത്ത് അധ്യക്ഷന്‍ കിഷോര്‍ ദേശായിയെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാബ് സിങ് യാദവിനെയും വിളിച്ച് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
പിന്നീട് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഗുജറാത്തിനെ നാലു മേഖലകളാക്കി സംഘടന സെക്രട്ടറിമാരെ നിയമിച്ചപ്പോഴും മുസ്‍ലിം നേതാക്കളില്‍ ആരുമില്ലായിരുന്നു. മുന്‍നിരയില്‍നിന്നെല്ലാം മുസ്‍ലിം നേതാക്കളെ മാറ്റി. ആഗസ്റ്റില്‍തന്നെ സംസ്ഥാന ട്രഷറര്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കി. സന്ദീപ് പാഠകിന് ഗുജറാത്തിന്റെയും ഗുലാബ് സിങ് യാദവിന് തെരഞ്ഞെടുപ്പു ചുമതലയും നല്‍കി. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ച ഇസുദാന്‍ ഖഡ്‍വി മുസ്‍ലിംകള്‍ പാര്‍ട്ടിയില്‍ ചേരാനായി അഹ്മദാബാദിലെ ഓഫിസിലെത്തുന്നതുപോലും ഇഷ്ടപ്പെടാതെയായി. മനസ്സിനേറ്റ ഈ മുറിവുകള്‍ക്കിടയിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു തുടങ്ങിയത്. ഒരു മുസ്‍ലിം സ്ഥാനാര്‍ഥി പോലുമില്ലാതെ 12 പട്ടികകള്‍ പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്തപ്പോള്‍ അവസാന പട്ടികയില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍, അവസാന പട്ടികയിറങ്ങിയപ്പോഴും സ്ഥാനാര്‍ഥി മുസ്‍ലിമായാല്‍ ആപ്പിന് ജയസാധ്യതയുണ്ടായിരുന്ന കച്ചിലേതടക്കം ആറു മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നില്‍പോലും പാര്‍ട്ടി മുസ്‍ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. ചുരുങ്ങിയത് 12 സീറ്റില്‍ മുസ്‍ലിം സ്ഥാനാര്‍ഥികളെ ഉറപ്പിച്ചെങ്കിലും തോല്‍വി ഉറപ്പായ മൂന്നു സീറ്റുകളില്‍ ദുര്‍ബലരായ മുസ്‍ലിം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആ അധ്യായം അടച്ചുവെന്ന് ശൈഖ് പറഞ്ഞു.
രാജിവെക്കാനുള്ള സമയമായി’
എം.എം. ശൈഖ് പാര്‍ട്ടിക്ക് അയച്ച കത്ത്: ”കഴിഞ്ഞുപോയ വിലപ്പെട്ട 10 വര്‍ഷം ആം ആദ്മി പാര്‍ട്ടി അംഗമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറിക്ക് എഴുതുന്നത്: അഞ്ചു വര്‍ഷം ആപ്പിന്റെ സംസ്ഥാന ട്രഷറര്‍ എന്ന നിലയിലും പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷനെന്ന നിലയിലും ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് എനിക്ക് രാജിവെക്കാനുള്ള സമയമാണിത്. മുസ്‍ലിംകള്‍ പാര്‍ട്ടിക്കുവേണ്ടി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയിട്ടും സമയവും ധനവും ചെലവഴിച്ചിട്ടും ഈ പാര്‍ട്ടി മുസ്‍ലിംകളെ മാനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല.
മുസ്‍ലിംകളെ അവഗണിച്ച് ആം ആദ്മി പാര്‍ട്ടി നടക്കാന്‍ തുടങ്ങിയത് ഉള്‍ക്കൊള്ളാനും പ്രതിഫലിപ്പിക്കാനുമാണ് എന്റെ ഈ രാജി. തന്റെ ഹൃദയത്തില്‍ കൊണ്ട ഈ കടുത്ത വേദന പുതിയ ഒരു തുടക്കത്തിനായി തന്നെ മുന്നോട്ടുനോക്കാന്‍ പ്രേരിപ്പിക്കുകയാണ്.”