കൊച്ചി: വിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിക്ക് 21 ആഴ്‌ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതി നല്‍കികൊണ്ടാണ് ജസ്റ്റിസ് വി അരുണിന്റെ നിര്‍ണായക ഉത്തരവ്.
ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ യുവതി ബസ് കണ്ടക്ടറുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ അധികം വൈകാതെ ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ സംശയം പ്രകടിപ്പിച്ചും ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി.
വിവാഹ ശേഷം യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി, ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫാമിലി പ്ലാനിംഗ് ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പിരിഞ്ഞതിന്റെ രേഖകളിലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ മടക്കി തിരിച്ചയച്ചു. പിന്നീട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
പിന്നാലെ വീണ്ടും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്‌ച്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ചു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.