ചെന്നൈ: തമിഴ് സിനിമയില്‍ തമിഴ്നാട്ടില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും മാത്രമേ പാടുള്ളൂവെന്നതുള്‍പ്പെടെ പുതിയ നിബന്ധനകളുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി).
അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍മാത്രം മതിയെന്നും സംഘടന നിബന്ധന വെച്ചു. ആവശ്യമില്ലാതെ തമിഴ്നാടിന് പുറത്തോ വിദേശത്തോ ചിത്രീകരണം നടത്തുന്നതിനെ സംഘടന ശക്തമായി എതിര്‍ത്തു.
ഒട്ടേറെ തമിഴ് സിനിമകള്‍ ആലപ്പുഴ, മൂന്നാര്‍, അതിരപ്പിള്ളി തുടങ്ങി കേരളത്തിലെയും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലുമൊക്കെ ചിത്രീകരിക്കുന്നുണ്ട്. വിദേശത്തും ഗാനരംഗങ്ങളുടെ ചിത്രീകരണം നടത്തുന്നു. ഇതുമൂലം തമിഴ്നാട്ടില്‍നിന്നുള്ളവരുടെ തൊഴിലിനു ഭീഷണിയാവുന്നുണ്ടെന്നും സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
നിബന്ധനകള്‍ ലംഘിച്ചാല്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ചിത്രീകരണം കൃത്യസമയത്ത് പൂര്‍ത്തിയാകുന്നില്ലെങ്കിലോ ബജറ്റ് തുക മറികടന്നാലോ നിര്‍മാതാക്കള്‍ രേഖാമൂലം സംഘടനയെ അറിയിക്കണമെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. സംവിധായകൻ കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തില്‍ പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഫെഫ്സിയുടെ നിര്‍ദേശത്തിനെതിരേ എതിര്‍പ്പുകള്‍ വ്യാപകമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നിബന്ധനകളില്‍ അയവുവരുത്തിയെന്ന് ഭാരവാഹികള്‍ വാക്കാല്‍ പറഞ്ഞെങ്കിലും രേഖാമൂലം അറിയിച്ചിട്ടില്ല.
നടികര്‍ സംഘം, തമിഴ് ഫിലിം ഡയറക്ടേഴ്സ് കൗണ്‍സില്‍ തുടങ്ങി 23 സംഘടനകളുടെ യൂണിയനാണ് ഫെഫ്സി. പേരില്‍ ദക്ഷിണേന്ത്യയെന്നുണ്ടെങ്കിലും ഏറിയപങ്കും തമിഴ്നാട്ടിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഫെഫ്സി. സംവിധായകൻ ആര്‍.കെ. സെല്‍വമണി അധ്യക്ഷനായ സംഘടനയില്‍ 25,000-ത്തോളം പേര്‍ അംഗങ്ങളാണ്. നടീനടന്മാരും ഗായകരും സംവിധായകരുമടക്കം കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന മലയാളികളുള്‍പ്പെടെയുള്ള മറ്റു ഭാഷക്കാര്‍ ഒട്ടേറെയാണ്. ഇവരില്‍ പലരും സ്ഥിരതാമസമാക്കിയത് ചെന്നൈയിലാണ്. അതുകൊണ്ട് ഫെഫ്സിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.