കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തുറ്റ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇനി പയ്യാമ്ബലത്ത് അന്ത്യവിശ്രമം കൊള്ളും.
പ്രിയ നേതാക്കളായ ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിനോട് ചേര്‍ന്നാണ് അദ്ദേഹത്തിന് ചിത ഒരുക്കിയിരുന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശനത്തിനുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പയ്യാമ്ബലത്തേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി അടക്കം മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിച്ചു.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎല്‍എ എന്നിവരടക്കം നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ നേരിട്ട് എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ 14 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്ത്യോപചാരമാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ തടിച്ചുകൂടിയിരുന്നത്. എന്നാല്‍ സമയക്കുറവ് കാരണം വാഹനം നിര്‍ത്തി പ്രത്യേകം കാണുവാനുള്ള സൗകര്യം ഒരുക്കാന്‍ സാധിച്ചിരുന്നില്ല.