ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യയുമായി ലയിച്ചതിന്റെ ചരിത്രം കോണ്‍ഗ്രസ് നെഹ്റുവിന് വേണ്ടി വളച്ചൊടിക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
കശ്മീര്‍ വിഷയത്തില്‍ നെഹ്റുവിന്റെ സംശയാസ്പദമായ പങ്ക് ഒളിപ്പിക്കാന്‍ കോണ്‍ഗ്രസ് ചരിത്രപരമായ നുണ പറയുകയാണ്. അതാണ് ജയറാം രമേശ് ആവര്‍ത്തിക്കുന്നത്. ജയറാം രമേശിന്റെ നുണ പൊളിക്കാന്‍ നെഹ്റുവിനെ തന്നെ ഉദ്ധരിക്കാമെന്നും റിജിജു പറഞ്ഞു.
1952 ല്‍ ശൈഖ് അബ്ദുല്ലയുമായുള്ള കരാറിന് ശേഷം ലോക്‌സഭയില്‍ നെഹ്‌റു നടത്തിയ പ്രസംഗങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് റിജിജു ട്വീറ്റ് ചെയ്തത്.
ഇന്ത്യയില്‍ ചേരുന്നതിനായി മഹാരാജാ ഹരി സിങ് ആദ്യമായി നെഹ്‌റുവിനെ സമീപിച്ചത് 1947 ജൂലൈയില്‍ തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ഒരു മാസം മുമ്ബ്. നെഹ്‌റുവാണ് മഹാരാജാവിനെ തള്ളിപ്പറഞ്ഞത്’ നെഹ്‌റുവിന്റെ പ്രസംഗത്തില്‍ നിന്ന് ഉദ്ധരിച്ച് റിജിജു പറഞ്ഞു. നെഹ്‌റുവിന്റെ വിഡ്ഢിത്തങ്ങള്‍ക്ക് ഇന്ത്യ ഇപ്പോഴും വില കൊടുക്കുകയാണെന്നും കിരണ്‍ റിജിജു എഴുതി.
ഇന്ത്യയുമായി ചേരണമെന്ന ഹരി സിങ്ങിന്റെ അഭ്യര്‍ഥന നെഹ്‌റു നിരസിക്കുകയും പിന്നീട് കാശ്മീരിന് വേണ്ടി ചില ‘പ്രത്യേക’ കേസുമായി വരികയും വെറുതെ ഇന്ത്യയോട് ചേരുന്നതിന് പകരം പ്രത്യേകമായി ചേരാനും നെഹ്റു ആഗ്രഹിച്ചു. ‘എന്തായിരുന്നു ആ പ്രത്യേക കേസ്? വോട്ട് ബാങ്ക് രാഷ്ട്രീയം?’ റിജിജു ചോദിച്ചു.
‘അതിനാല്‍ ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ കൂട്ടിച്ചേര്‍ക്കാന്‍ തിരക്കിട്ട് നടപടി എടുക്കേണ്ടതില്ലെന്ന് ഞങ്ങള്‍ 1947 ജൂലൈ മാസത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഞങ്ങള്‍ മഹാരാജിന്റെ സര്‍ക്കാരിനെയും അറിയിച്ചു. ഇക്കാര്യത്തില്‍ തിടുക്കം കൂട്ടേണ്ടെന്ന് അവിടത്തെ ജനകീയ പ്രസ്ഥാനത്തിന്റെ നേതാക്കളും പറഞ്ഞു എന്നായിരുന്നു റിജിജു പങ്കുവെച്ച നെഹ്‌റുവിന്റെ പ്രസംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട്.
സര്‍ദാര്‍ പട്ടേലിന്റെ പാതയിലൂടെ നടന്ന് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ഗുജറാത്തില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചിരുന്നു. ‘സര്‍ദാര്‍ സാഹിബ് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയുമായി ലയിപ്പിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ കശ്മീരിന്റെ ഈ ഒരു വിഷയം കൈകാര്യം ചെയ്തത് മറ്റൊരാള്‍,’നെഹ്‌റുവിന്റെ പേര് പരാമര്‍ശിക്കാതെ മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് ബി.ജെ.പി യഥാര്‍ഥ ചരിത്രത്തെ വെള്ളപൂശുകയാണെന്ന് ജയറാം രമേശ് ആരോപിച്ചു.
നെഹ്‌റുവിനെ ജമ്മു കശ്മീര്‍ വിഷയത്തില്‍ കുടുക്കാന്‍ വേണ്ടി മാത്രമാണ് മോദി വസ്തുതകള്‍ അവഗണിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. ‘മഹാരാജ ഹരി സിങ് സ്വാതന്ത്ര്യം സ്വപ്നം കണ്ടു. എന്നാല്‍ പാകിസ്താന്‍ ആക്രമിച്ചപ്പോള്‍ ഹരി സിങ് ഇന്ത്യയിലേക്ക് ചേക്കേറി. നെഹ്‌റുവുമായുള്ള സൗഹൃദവും ആരാധനയും ഗാന്ധിയോടുള്ള ബഹുമാനവും കൊണ്ടാണ് ശൈഖ് അബ്ദുല്ല ഇന്ത്യയോട് ചേര്‍ന്നത്. 1947 സെപ്തംബര്‍ 13-ന് ജുനാഗഡ് നവാബ് പാകിസ്താനില്‍ ചേരുന്നത് വരെ ജമ്മു കശ്മീര്‍ പാകിസ്തനില്‍ ചേരുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ കുഴപ്പം കണ്ടില്ലെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.