തൊടുപുഴ: കെഎസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരന്‍ അദ്വൈതിന് 10 ലക്ഷം രൂപ വീതവും നല്‍കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ധീരജിനൊപ്പം ഉണ്ടായിരുന്ന അമല്‍, അഭിജിത്ത് എന്നിവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ചെറുതോണിയില്‍ ധീരജ് സ്മാരകത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനകേന്ദ്രമായും ലൈബ്രറിയായും കേന്ദ്രം പ്രവര്‍ത്തിക്കും. നാല് ദിവസം കൊണ്ട് 1.58 കോടി രൂപയാണ് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ചെടുത്തത്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥിയാണ് ധീരജെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുശ്ശീലങ്ങളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ.യുടെ വളര്‍ച്ചയുടെ വേഗത കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ വര്‍ദ്ധിച്ചു വരികയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടികളിലൊന്ന് ഇന്നും ചില തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്ന രീതി സ്വീകരിച്ചിട്ടുണ്ട്. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടില്‍ മരിക്കാന്‍ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനല്‍ കൃത്യം നടത്തിയത്. സംഭവം എല്ലാരേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
“അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് പശ്ചാത്താപമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസ് തലപ്പത്തു നിന്നാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷന്‍ നിരവധി തവണ ആക്ഷേപിച്ചു. ഡിസിസി പ്രസിഡന്‍റ് ധീരജിന്‍റെ അനുഭവം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഒരഭിപ്രായവും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.