ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. മെയ് 28-ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.
ഉദ്ഘാടനച്ചടങ്ങിലേക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പുറമേ മറ്റു പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ലോക്സഭാ ജനറല്‍ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷണക്കത്തയച്ചു. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികള്‍. ലോക്‌സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നതടമടക്കമുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷത്തുനിന്നുണ്ടായി.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയോ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയോ ക്ഷണിക്കാതെയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ നരേന്ദ്ര മോദി തീരുമാനിച്ചതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതുവഴി ഉന്നത ഭരണഘടനാ പദവികളെ കേന്ദ്രം അവഗണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
രാഷ്ട്രപതിയെ അവഗണിച്ചെന്നാരോപിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് നിരവധി പ്രതിപക്ഷ നേതാക്കള്‍. സവര്‍ക്കറുടെ ജന്മദിനംകൂടിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായ മെയ് 28-ന്. മോദി തന്നെയാണ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചിരുന്നത്. 1200 കോടി രൂപ ചെലവില്‍ ടാറ്റ പ്രൊജക്ടാണ് മന്ദിരം നിര്‍മ്മിച്ചത്.
പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച വിവരം ഔദ്യോഗികമായി പത്രക്കുറിപ്പായി പുറത്തിറങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) സിപിഐയും പരിപാടി ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടികള്‍ക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ബുധനാഴ്ചത്തന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്‌കരിക്കുക എന്നാണ് വിവരം.
ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങും പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചിരുന്നു. കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് മഹാമാരി, ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി എന്നിവയ്ക്കിടയില്‍ ഇത്തരമൊരു ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ബഹിഷ്‌കരണം.
28ന് രാവിലെ തന്നെ പൂജകള്‍ ആരംഭിച്ച് ഉച്ചകഴിഞ്ഞ് ഉദ്ഘാടന ചടങ്ങ് നടത്തുന്ന രീതിയില്‍ ആയിരിക്കും അന്നത്തെ ദിവസത്തെ പരിപാടികള്‍. മോദിയെക്കൂടാതെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും ചടങ്ങില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ പതിനൊന്നരയോടുകൂടി സീറ്റുകളില്‍ ഇടംപിടിക്കണമെന്നാണ് സര്‍ക്കാര്‍ അയച്ച ക്ഷണക്കത്തില്‍ പറയുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എല്ലാം ഞാൻ മാത്രം’ എന്ന മനോഭാവം അംഗീകരിക്കാൻ കഴിയില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയാൻ പറഞ്ഞു. ‘പാര്‍ലമെന്റ് വെറുമൊരു പുതിയ കെട്ടിടം മാത്രമല്ല. അത് മൂല്യങ്ങളും കീഴ്‌വഴക്കങ്ങളുമുള്ള ഒരു സ്ഥാപനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയാണ്. അത് പ്രധാനമന്ത്രിക്ക് മനസ്സിലാകില്ല’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സിപിഐയും ഉദ്ഘാടനം ബഹിഷ്‌കരിക്കും. വി ഡി സവര്‍ക്കറുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആരോപിച്ചു.