ഗസ്സയെ മനുഷ്യത്വരഹിതമായ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ മരുപ്പറമ്ബാക്കി മാറ്റുമ്ബോള്‍ ഏറ്റവും കൊടിയ യാതനയനുഭവിക്കുകയാണ് അവിടുത്തെ കുഞ്ഞുങ്ങള്‍.
കളിചിരിയും കുസൃതികളും നിറയേണ്ട ഗസ്സയിലെ കുഞ്ഞുമനസ്സുകളില്‍ ഒരിക്കലും മായാത്ത ഭീതിയും ആഘാതവുമാണ് യുദ്ധം സൃഷ്ടിച്ചത്. ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ 13,000ലേറെ പേരില്‍ 5000ലേറെയും കുട്ടികളാണെന്നത് യുദ്ധമുഖത്തെ നടുക്കുന്ന യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.
കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ഉറ്റവര്‍ കൊല്ലപ്പെട്ട് അനാഥമായ കുഞ്ഞുങ്ങള്‍, കൈകാലുകള്‍ നഷ്ടമായി ശിഷ്ടജീവിതം മുഴുവൻ നരകയാതന അനുഭവിക്കേണ്ട കുഞ്ഞുങ്ങള്‍, യുദ്ധത്തിന്‍റെ ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറാനാകാതെ മാറാരോഗികളായി മാറുന്ന കുഞ്ഞുങ്ങള്‍, അങ്ങനെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ദുരിതം സങ്കല്‍പ്പാതീതമാണ്.
ഇസ്രായേല്‍ ആക്രമണത്തില്‍ കണ്ണിന് മാരകമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്‍റെ പിതാവിന്‍റെ ഹൃദയം തകര്‍ന്നുള്ള കരച്ചില്‍ ഗസ്സയില്‍ നിന്ന് കേള്‍ക്കാം. ‘ഡോക്ടര്‍, എന്‍റെ രണ്ടു കണ്ണും എടുത്തോളൂ, എന്നിട്ട് എന്‍റെ മകള്‍ക്ക് കണ്ണുകള്‍ നല്‍കൂ’ -ഡോക്ടറോട് ആ പിതാവ് പറയുന്നു. ഇരുകണ്ണുകള്‍ക്കും സാരമായി പരിക്കേറ്റ കുഞ്ഞിനെ വടക്കൻ ഗസ്സയില്‍ നിന്നും തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു കരളലിയിക്കുന്ന ദൃശ്യങ്ങള്‍.