തിരുവനന്തപുരം: രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തി കലാപങ്ങള്‍ക്കും നിരവധി നിരപരാധികളുടെ കൊലപാതകങ്ങള്‍ക്കും കാരണക്കാരായ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
തങ്ങള്‍ക്കെതിരെ തിരിയുന്നവരെ ഏത് വിധേയനെയും ഉന്‍മൂലനം ചെയ്യുക,ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക,എന്നിവയാണ് ഭീകരസംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍.
മറ്റ് ഭീകരസംഘടനകളില്‍ നിന്നും ഫണ്ട് ശേഖരിച്ചും,യുവാക്കളെ ബ്രയിന്‍വാഷ് ചെയ്തും ലൗജിഹാദ് നടത്തിയും അവര്‍ അംഗബലം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അപകടം മനസിലാക്കി ഭീകരസംഘടനയ്‌ക്കെതിരെ പടപൊരുതിയ,ശബ്ദമുയര്‍ത്തിയ പലരെയും വെട്ടിക്കൊല്ലുകയും ജീവച്ഛവമാക്കുകയും ചെയ്തു. മതഭ്രാന്തില്‍ കാഴ്ച നഷ്ടപ്പെട്ട ഭീകരര്‍ നിരവധി പേരെയാണ് ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
മതഭീകരര്‍ കൊന്നുതള്ളിയ ആര്‍എസ്‌എസ് പ്രവര്‍ത്തന്‍ ശ്രീനിവാസന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച വിവരം ലഭിച്ചത്. ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാഴ്ച മുന്‍പാണ് പോപ്പുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിനെയും പിഎഫ്‌ഐ മലപ്പുറം തിരൂര്‍ മേഖല നേതാവ് സിറാജുദ്ദീനേയും പോലീസ്് പിടികൂടിയത്. ഇരുവരുടേയും ലാപ്പ്‌ടോപ്പ് അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണ് ഹിറ്റ് ലിസ്റ്റ് വെളിച്ചത്തായത്.
400 ഓളം ആളുകളാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത്. സിറാജുദ്ദീനില്‍ നിന്നും കണ്ടെത്തിയ പട്ടികയില്‍ 378 പേരുകളാണുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി അബുബക്കര്‍ സിദിഖിന്റെ ലാപ് ടോപ്പില്‍ നിന്നും ലഭിച്ചത് 380 പേരുടെ ചിത്രങ്ങളാണ്. ഹിറ്റ്‌ലിസ്റ്റില്‍ ഒരു സിഐയും ഒരു സിവില്‍ പോലീസ് ഓഫീസറും അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നത് സംഘടനയുടെ പകയുടെ ആഴം പുറത്തു കൊണ്ടു വരുന്നു. എന്‍ഐഎയുടെ രഹസ്യ റെയ്ഡിന് മുന്‍പേ തന്നെ ഈ വിവരങ്ങള്‍ പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു.
ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് സിറാജുദ്ദീന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഗൂഢാലോചന നടന്നത്. മലപ്പുറത്തെ 12 ആര്‍എസ്‌എസ് ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.